ദേശീയ ദിനാഘോഷ നിറവിൽ യുഎഇ. വിവിധ എമിറേറ്റുകൾ ചേർന്ന് യു.എ.ഇ എന്ന രാജ്യം രൂപവത്കരിച്ചതിന്റെ 51-ാം വാർഷികമാണ് ദേശീയ ദിനമായി ഇന്ന് ആഘോഷിക്കുന്നത്. അറബ് മേഖലയില്‍ രാജ്യം കൈവരിച്ച നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചാണ് ഇക്കുറി ദേശീയ ദിനത്തെ ആഘോഷമാക്കുന്നത്. ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷം നടക്കുന്ന ആദ്യ ദേശീയ ദിനമാണ് ഇത്തവണത്തേത്.
ഘോഷയാത്രയും സംഗീത-നൃത്തപരിപാടികളുമടങ്ങിയ വർണാഭമായ നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് ദുബായ് മർക്കസിന്റെ ആഭിമുഖ്യത്തിൽ ദേര മുതീനയിൽ പ്രവാസികൾ അണിനിരക്കുന്ന ദേശീയ ദിന പരേഡ് നടക്കും. മൂന്ന് ദിവസത്തെ ദേശീയദിന അവധി ദിവസങ്ങളിൽ ദുബൈ ഗ്ലോബൽ വില്ലേജ്, എക്സ്പോ സിറ്റി തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിൽ വർണാഭമായ വെടിക്കെട്ടും അരങ്ങേറും.
ഇന്നലെ മുതൽ ആരംഭിച്ച ആഘോഷ പരിപാടികളിൽ വിദേശികളും സ്വദേശികളും ആവേശപൂര്‍വമാണ് അണിചേർന്നത്. വിവിധ എമിറേറ്റുകളില്‍ സർക്കാർ സ്ഥാപനങ്ങൾ ദേശീയദിനം വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. മലയാളി സംഘടനകളുടെ നേതൃത്വത്തിലും പരിപാടികള്‍ നടന്നുവരികയാണ്.
യുഎഇ രാഷ്ട്രീയ, സാമ്പത്തിക, നയതന്ത്ര, ജീവകാരുണ്യ മേഖലകളിൽ കൈവരിച്ച നേട്ടം ലോകത്തിനു മാതൃകയാണ്. ബഹിരാകാശ രംഗത്തും ചരിത്രമാവുകയാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി മികച്ച ബന്ധം പുലർത്തുന്ന യുഎഇയുടെ പ്രതിരോധമേഖലയും ശക്തമാണ്. വികസനത്തിലും സാമൂഹിക പുരോഗതിയിലും വിദ്യാഭ്യാസ രംഗത്തും അറബ് ലോകത്ത് മുന്നിലാണ് യുഎഇ. ഈ നേട്ടങ്ങൾ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്കും അഭിമാനമാണ്.