ദുബായ്: യുഎഇയിൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ പുറം ജോലിക്കാർക്കുള്ള സമയക്രമീകരണം മെയ് 15 മുതൽ പ്രാബല്യത്തിൽ വരും. ഉച്ചയ്ക്ക് 12.30 മുതൽ 3 മണിവരെയാണ് പുറം ജോലിക്കുള്ള നിരോധനം. സെപ്റ്റംബർ 15 വരെ നിരോധനം തുടരും. ഈ മാസങ്ങളിൽ ജോലി ചെയ്യുന്ന സമയക്രമം 8 മണിക്കൂറിൽ കൂടരുതെന്നും നിർദേശമുണ്ട്. അധിക ജോലിസമയത്തിന് ഓവർടൈം വേതനം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
ഉച്ചസമയങ്ങളിൽ ജീവനക്കാർക്ക് വിശ്രമത്തിനുള്ള സൗകര്യവുമൊരുക്കണം. മാനവവിഭവ സ്വദേശി വത്കരണ മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്ന മാർഗനിർദേശങ്ങൾ മറികടന്നാൽ 5000 ദിർഹം തൊഴിലുടമ പിഴയായി നൽകേണ്ടി വരും. നിരോധനമേർപ്പെടുത്തിയ സമയത്ത് ജോലി ചെയ്യുന്നത് ശ്രദ്ധയിൽപെട്ടാൽ 50000 ദിർഹമായിരിക്കും പരമാവധി പിഴയായി നൽകേണ്ടി വരിക.
ഇളവ് നൽകിയിട്ടുള്ള ജോലികൾ
* വൈദ്യുതിയും കുടിവെള്ളവും തടസപ്പെടുന്ന സാഹചര്യങ്ങളിൽ അവ പുനസ്ഥാപിക്കുന്നതിനുള്ള ജോലികൾ ചെയ്യാം.
* അപകടം മൂലമോ മറ്റ് കാരണങ്ങൾ മൂലമോ ഗതാഗതം തടസപ്പെട്ടാൽ അത്തരം സാഹചര്യങ്ങളിൽ ഇളവ് ലഭിക്കും
* റോഡ് പണി, കെട്ടിടങ്ങളുടെ കോൺക്രീറ്റിനും ഇളവ് ലഭിക്കും. അധിക സമയം ടാറും കോൺക്രീറ്റും സംഭരിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഇളവ്
ജോലിക്കാർക്ക് നിർജലീകരണമുണ്ടാകാതെ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. കുടിക്കാൻ ആവശ്യത്തിന് തണുത്ത വെള്ളം ഉറപ്പാക്കണം. ഒപ്പം ആരോഗ്യപ്രശനങ്ങളെ നേരിടാൻ വൈദ്യസഹായമുറപ്പാക്കണമെന്നും നിർദേശമുണ്ട്