ട്വിറ്ററിനെ ഇലോൺ മസ്ക് ഏറ്റെടുത്തതോടുകൂടി നിരവധി മാറ്റങ്ങളാണ് നടപ്പിലാക്കിയത്. അതിൽ ഒന്നായിരുന്നു പണം നൽകി ബ്ലൂ ടിക്ക് സ്വന്തമാക്കാമെന്നത്. കൃത്യമായ വെരിഫിക്കേഷന് പ്രക്രിയയിലൂടെ യഥാര്‍ത്ഥ അക്കൗണ്ടുകള്‍ക്ക് ട്വിറ്റര്‍ സൗജന്യമായി നല്‍കിയിരുന്ന ബാഡ്ജ് ആണ് വേരിഫൈഡ് ബാഡ്ജ്. എന്നാൽ എട്ട് ഡോളര്‍ നല്കുന്ന ആര്‍ക്കും ബ്ലൂ ടിക്ക് വേരിഫിക്കേഷന് നൽകാൻ തുടങ്ങിയതോടെ വ്യാജ വെരിഫൈഡ് അക്കൗണ്ടുകളുടെ എണ്ണം പെരുകി. സ്ഥിതി മോശമായതോടെ വിമർശനങ്ങൾ ഉയരുകയും വെരിഫൈഡ് ബാഡ്ജ് നല്‍കാനുള്ള തീരുമാനം താത്കാലികമായി ട്വിറ്റര്‍ നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ വെരിഫൈഡ് ബാഡ്ജ് ഉടന്‍ തിരികെയെത്തുന്നുവെന്ന് ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. അടുത്ത വെള്ളിയാഴ്ചയോടെ വെരിഫൈഡ് ബാഡ്ജ് പ്രാബല്യത്തില്‍ വരുമെന്ന് ട്വിറ്റര്‍ അറിയിച്ചു. എന്നാൽ നീല നിറത്തിലുള്ള വെരിഫൈഡ് ബാഡ്ജ് ഇനി മുതൽ ചാര, സ്വർണ നിറങ്ങളിലും ഉണ്ടാകുമെന്നതാണ് പുതിയ മാറ്റം.
സാധാരണ നൽകിയിരുന്ന പോലെത്തന്നെ വ്യക്തികള്‍ക്ക് ബ്ലൂ ടിക്ക് തന്നെയായിരിക്കും നൽകുക. എന്നാൽ കമ്പനികള്‍ക്ക് ഇനി മുതൽ ഗോള്‍ഡ് ടിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഗ്രേ ടിക്കും ലഭിക്കും. കൂടാതെ ഓര്ഗനൈസേഷന് സാക്ഷ്യപ്പെടുത്തുന്ന വ്യക്തികള്‍ക്ക് ചെറിയ സെക്കന്ററി ലോഗോ പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ട്വിറ്റര്‍ ഒരുക്കുന്നുണ്ട്.
എന്നാൽ എന്തടിസ്ഥാനത്തിലായിരിക്കും വ്യക്തികൾക്ക് വെരിഫിക്കേഷന് ബാഡ്ജ് നല്‍കുക എന്നതില്‍ ട്വിറ്റര്‍ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. ഒരു മാസം എട്ട് ഡോളര്‍ നല്‍കുന്നവര്‍ക്ക് മാത്രമേ ബ്ലൂ ടിക്ക് ലഭിക്കുകയുള്ളുവെന്നാണ് നിലവിൽ പുറത്തു വരുന്ന വിവരങ്ങള്‍. എന്നാൽ പണം നൽകുന്ന എല്ലാവര്ക്കും ബ്ലൂ ടിക്ക് ലഭിക്കുകയുമില്ല. ബ്ലൂ ടിക്ക് സബ്സ്ക്രിപ്ഷന് ദുരുപയോഗം ചെയ്യപ്പെട്ടതിനാലാണ് ഇങ്ങനെയൊരു നീക്കം. ഇതുനുമുൻപും പല പ്രമുഖരും മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇത് കാര്യമാക്കാതെയാണ് മസ്ക് മുന്നോട്ട് പോയിരുന്നത്.