മസ്കിനെ വിമർശിച്ചതിന്റെ പേരിൽ അര ഡസനോളം വരുന്ന പ്രമുഖ മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ ട്വിറ്റർ താൽക്കാലികമായി സസ്പെൻഡ് ചെയ്തു. സർക്കാർ ഏജൻസികൾ, മസ്ക് ഉൾപ്പെടെയുള്ള ശതകോടീശ്വരന്മാരുടെയും മറ്റ് ഉന്നത വ്യക്തികളുടെയും വിമാന യാത്ര വിവരങ്ങൾ ട്രാക്ക് ചെയ്തിരുന്ന അക്കൗണ്ടുകൾ നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
മസ്കിനെതിരെ ഇവർ നിരന്തരം വാർത്തകൾ നൽകിയിരുന്നു. പുരോഗമന സ്വതന്ത്ര മാധ്യമപ്രവർത്തകൻ ആരോൺ രൂപറിന്റെ അക്കൗണ്ടും നിരോധിച്ചിട്ടുണ്ട്. കൂടാതെ വാഷിംഗ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ്, മാഷബിൾ, സിഎൻഎൻ, സബ്സ്റ്റാക്ക് എന്നിവയുൾപ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളിലെ റിപ്പോർട്ടർമാരുടെ അക്കൗണ്ടുകളും വ്യാഴാഴ്ചയാണ് ട്വിറ്റർ താൽക്കാലികമായി സസ്പെൻഡ് ചെയ്തത്.
എന്നാൽ സസ്പെൻഷനുകൾക്ക് പിന്നിലെ കാരണം എന്താണെന്ന് ട്വിറ്റർ ഇതുവരെ കൃത്യമായി വിശദീകരിച്ചിട്ടില്ല. ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതിനാൽ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുന്നു എന്ന സന്ദേശം മാത്രമാണ് സസ്പെൻഡ് ചെയ്യപ്പെട്ടവർക്ക് ലഭിച്ചത്. ഈ വിഷയത്തിൽ മസ്കും ഇതുവരെ പ്രതികരിച്ചിട്ടില്ല.