തിരുവനന്തപുരം: തിരുവനന്തപുരം അഞ്ച് തെങ്ങ് സ്വദേശികളായ യുവാക്കള്‍ റഷ്യയിലെ യുദ്ധഭൂമിയിൽ കുടുങ്ങി. റിക്രൂട്ടിംഗ് തട്ടിപ്പിനിരയായിട്ടാണ് അഞ്ചുതെങ്ങ് സ്വദേശികളായ മൂന്ന് യുവാക്കൾ യുദ്ധഭൂമിയിലെത്തിയത്. ഇവരുടെ പാസ്പോർട്ടും വിസയുമെല്ലാം റഷ്യൻ സൈന്യത്തിൻ്റെ കൈവശമാണെന്നാണ് സൂചന.
തുമ്പ സ്വദേശിയായ പ്രിയൻ എന്ന ഏജൻ്റ് മുഖാന്തരം ഈ വർഷം ജനുവരിയിലാണ് പ്രിൻസ്, ടിനു, വിനീത് എന്നീ മൂന്ന് പേർ റഷ്യയിൽ പോയത്. സെക്യൂരിറ്റി ജോലിക്കെന്ന പേരിലാണ് ഇവരെ റഷ്യയിലേക്ക് കൊണ്ടു പോയതെന്നാണ് വിവരം. യാത്രയ്ക്ക് മുന്നോടിയായി ഏഴ് ലക്ഷം രൂപ വീതം ഇവർ മൂന്ന് പേരും ഏജൻ്റിന് കൊടുത്തിരുന്നു. എന്നാൽ റഷ്യയിൽ പോയ ഇവർ എത്തപ്പെട്ടത് യുദ്ധക്കളത്തിലാണ്.
റഷ്യയിലെത്തിയ യുവാക്കൾ ആദ്യത്തെ രണ്ടാഴ്ച വീട്ടുകാരുമായി സംസാരിച്ചിരുന്നു. പിന്നീടിവരെ കുറിച്ച് യാതൊരു വിവരവും വീട്ടിലുള്ളവർക്ക് കിട്ടിയിട്ടില്ല. ഒടുവിൽ കഴിഞ്ഞ ആഴ്ച കൂട്ടത്തിലുള്ള പ്രിൻസ് വീട്ടുകാരെ വിളിച്ചപ്പോൾ ആണ് ഇവർ യുക്രെയ്ൻ സൈന്യവുമായി ഏറ്റുമുട്ടലിലാണെന്ന് അറിഞ്ഞത്. യുക്രെയ്ൻ സൈന്യത്തിൻ്റെ ആക്രമണത്തിൽ പരിക്കേറ്റ പ്രിൻസിനെ മോസ്കോയിലേക്ക് കൊണ്ടു പോയി. അവിടെ ആശുപത്രിയിൽ ചികിത്സയിലാണ് പ്രിൻസിപ്പോൾ.
റഷ്യയിലുള്ള ഒരു മലയാളിയാണ് റിക്രൂട്ടിലെ പ്രധാന ഏജൻ്റെന്ന് പ്രിൻസ് പറയുന്നു. റഷ്യയിലേക്കുള്ള അനധികൃത റിക്രൂട്ടുമെൻ്റ് കേസിൽ ഇപ്പോള്‍ സിബിഐ അന്വേഷണം നടക്കുകയാണ്. റിക്രൂട്ട്മെൻ്റ് സ്ഥാപനം നടത്തുന്ന മൂന്ന് പേർ കേസിൽ പ്രതികളാണ്. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൂന്ന് മലയാളി യുവാക്കള്‍ കൂടി യുദ്ധഭൂമിയിൽ അകപ്പെട്ട വിവരം പുറത്തുവരുന്നത്. മാസം രണ്ട് ലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് യുവാക്കളെ കൊണ്ടു പോയതെന്നാണ് വിവരം.