കാശ്മീരിൽ 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമ തീയറ്ററുകൾ തുറന്നു. പുൽവാമയിലും ഷോപ്പിയാനിലുമുള്ള രണ്ടു തീയറ്ററുകൾ കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്യുകയും സിനിമാ പ്രദർശനം നടത്തുകയും ചെയ്തു. ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണറായ മനോജ് സിൻഹയാണ് തീയറ്ററുകൾ ജനങ്ങൾക്കായി തുറന്നുകൊടുത്തത്.
“ജമ്മു കശ്മീരിന് ഇത് ചരിത്ര പ്രാധാന്യമുള്ള ദിവസമാണ്. പുൽവാമയിലും ഷോപ്പിയാനിലും മൾട്ടി പർപ്പസ് സിനിമ ഹാളുകൾ തുറന്നു. സിനിമ പ്രദർശനം, നൈപുണ്യ വികസന പരിപാടികൾ, യുവജനങ്ങളുടെ വിനോദ – വിജ്ഞാന പരിപാടികൾ എന്നിവയാണ് ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത് . “ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
1980-കളിൽ ശ്രീനഗർ നഗരത്തിൽ കുറഞ്ഞത് എട്ട് തിയറ്ററുകൾ ആയിരുന്നു ഉണ്ടായിരുന്നത്. അവയെല്ലാം സുരക്ഷാ സേനകളുടെ ക്യാമ്പുകളാക്കി മാറ്റിയെങ്കിലും 2021-ൽ ജമ്മു കശ്മീർ ഭരണകൂടം സിനിമകളുടെ ചിത്രീകരണത്തിന് പ്രോത്സാഹനം നൽകി. എന്നാൽ തീയറ്ററുകളുടെ അഭാവം മൂലം വാണിജ്യ സിനിമകൾ പ്രദർശിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.
ആമിർ ഖാന്റെ ഈ വർഷം പുറത്തിറങ്ങിയ ‘ലാൽ സിംഗ് ഛദ്ദ’യാണ് തീയറ്ററുകളിൽ ആദ്യം പ്രദർശിപ്പിച്ചത്. ഈ സിനിമയുടെ കുറച്ച് ഭാഗങ്ങൾ കശ്മീരിലാണ് ചിത്രീകരിച്ചിട്ടുള്ളത് എന്ന പ്രത്യേകതയുമുണ്ട്. അതേസമയം തീയറ്ററിന് പുറത്ത് പൊലീസ് സുരക്ഷ ഒരുക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു . നിലവിൽ ടിക്കറ്റുകൾ കൗണ്ടറിൽ നിന്നാണ് ലഭിക്കുക. ഓൺലൈൻ ടിക്കറ്റ് സേവനങ്ങൾ ഉടൻ ലഭ്യമാക്കുമെന്ന് തിയേറ്റർ ഉടമകൾ പറഞ്ഞു.