അമ്മയില്ലാതെ രണ്ട് അച്ഛനെലികളിൽ നിന്ന് കുഞ്ഞുങ്ങളെ സൃഷ്ടിച്ച് ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് ജപ്പാനിലെ ശാസ്ത്രജ്ഞര്‍. ജപ്പാനിലെ ക്യുഷൂ സര്‍വകലാശാലയിലെ ജനിതക ശാസ്ത്രജ്ഞരാണ് ചരിത്രപരമായ നേട്ടം കൈവരിച്ചിരിക്കുന്നത്. എലികളില്‍ കാലങ്ങളായി ഇതിനായുള്ള പരീക്ഷണം നടത്തിവരികയായിരുന്നു. പ്രൊഫസര്‍ കാറ്റ്സുഹികോ ഹയാഷിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. 2018-ലും സമാനമായ പരീക്ഷണം നടന്നിരുന്നെങ്കിലും അന്നുണ്ടായ കുഞ്ഞുങ്ങള്‍ അനാരോഗ്യം മൂലം ജനിച്ച് അല്പ സമയത്തിനുള്ളില്‍ തന്നെ ചത്തുപോയതായാണ് റിപ്പോര്‍ട്ട്.
ആൺ എലികളുടെ കോശങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തിയാണ് ഭ്രൂണം വികസിപ്പിച്ചെടുത്തത്. ഇതിലൂടെ കുഞ്ഞുങ്ങളെ സൃഷ്ടിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഭാവിയില്‍ മനുഷ്യന്റെ പ്രത്യുത്പാദനത്തിലും ഇതേ രീതി ഉപയോഗപ്പെടുത്താമെന്നാണ് ശാസ്ത്ര ലോകത്തിന്റെ വിലയിരുത്തല്‍. വന്ധ്യതയ്ക്ക് ഇതൊരു പരിഹാരമാകും. കൂടാതെ സമാനലിംഗത്തില്‍പ്പെട്ട പങ്കാളികള്‍ക്ക് കുട്ടികളുണ്ടാകുന്നതിനും ഈ ഗവേഷണവിജയം സഹായകമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.
ചരിത്രത്തിൽ ആദ്യമായാണ് പുരുഷകോശങ്ങളില്നിന്ന് സസ്തനികളിലെ അണ്ഡകോശങ്ങള്‍ വിജയകരമായി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ലണ്ടനിലെ ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിട്യൂട്ടില്‍ നടന്ന ഇന്റര്‍നാഷണല്‍ സമ്മിറ്റ് ഓണ്‍ ഹ്യൂമന്‍ ജെനോം എഡിറ്റിങ്ങിലാണ് പ്രൊഫസര്‍ ഹയാഷി ഗവേഷണഫലം അവതരിപ്പിച്ചത്. പത്ത് കൊല്ലത്തിനുള്ളില്‍ മനുഷ്യനില്‍ ഈ രീതി പ്രാവര്‍ത്തികമാക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ആൺ എലിയിൽ നിന്ന് ഭ്രൂണം വികസിപ്പിച്ച രീതി
ആണെലിയുടെ ചര്‍മകോശത്തില്‍ നിന്ന് മൂലകോശം സൃഷ്ടിച്ചതിന് ശേഷം Y ക്രോമസോം ഒഴിവാക്കി. ശേഷം X ക്രോമസോം ഇരട്ടിപ്പിക്കുകയും അതിനെ ഒരു അണ്ഡമാക്കി മാറ്റുകയും ചെയ്താണ് ഭ്രൂണം വികസിപ്പിച്ചെടുത്തത്. ഗവേഷണസമയത്ത് ഏകദേശം അറുനൂറോളം ഭ്രൂണങ്ങള്‍ സൃഷ്ടിച്ചിച്ചു. എന്നാല്‍ ഏഴ് ഭ്രൂണങ്ങള്‍ മാത്രമേ പൂര്‍ണവളര്‍ച്ചയെത്തിയ ആരോഗ്യമുള്ള എലിക്കുഞ്ഞുങ്ങളായി മാറിയുള്ളൂ. ഈ കുഞ്ഞുങ്ങള്‍ സാധാരണ എലിക്കുഞ്ഞുങ്ങളെ പോലെത്തന്നെ ജീവിക്കുന്നതായും റിപ്പോര്‍ട്ടിൽ പറയുന്നു.