സിനിമകളിൽ സംഗീതത്തിന്റെ പ്രധാന്യം വളരെ വലുതാണ്. കഥയുടെ വികാരങ്ങളെ പാട്ടിലൂടെ പ്രതിഫലിപ്പിക്കാൻ കഴിയുക എന്നത് ഒരു സംഗീത സംവിധായകന്റെയും ഗാന രചയിതാവിന്റെയും കഴിവാണ്. അത്തരത്തിൽ നിരവധി സിനിമാ ഗാനങ്ങൾക്കൊണ്ടും ഭക്തിഗാനങ്ങൾ കൊണ്ടും ജന മനസ്സുകൾ കീഴടക്കിയ സംഗീത സംവിധായകനാണ് വിദ്യാധരൻ മാസ്റ്റർ.
മാഷിന്റെ പാട്ടുകളിൽ എപ്പോഴും സിനിമയുടെ ജീവൻ തുടിക്കാറുണ്ട്. അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും ഇത് തന്നെയാണ്. “സിനിമാ ലോകത്തേക്ക് കാലെടുത്ത് വച്ചതു മുതൽ ഇന്ന് വരെയും അംഗീകാരങ്ങൾക്ക് പുറകെ പോയിട്ടില്ല. ജനങ്ങൾക്ക് എന്റെ പാട്ട് വലിയ ഇഷ്ടമാണ്. അവർ തരുന്ന സ്നേഹവും എന്റെ പാട്ടുകളോട് കാണിക്കുന്ന ഇഷ്ടവുമാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം. അതിൽപ്പരം ഒരു അവാർഡും ഞാൻ ആഗ്രഹിക്കുന്നില്ല ” മാഷ് പറയുന്നു.
1965ൽ പുറത്തിറങ്ങിയ ‘ഓടയിൽ നിന്ന്’ എന്ന ചിത്രത്തിലെ ‘ഓ റിക്ഷാവാല’ എന്ന പാട്ടിന് മെഹ്ബൂബിനൊപ്പം കോറസ് പാടിയാണ് വിദ്യാധരൻ മാസ്റ്റർ ആദ്യമായി സിനിമാലോകത്തേക്ക് പ്രവേശിക്കുന്നത്. എന്നാൽ, ബലിയാടുകൾ എന്ന നാടകത്തിൽ ‘മോഹങ്ങൾ ഞെട്ടറ്റുവീഴുന്ന ഊഷ്മളഭൂമി’ എന്ന ഗാനം ചിട്ടപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം ആദ്യമായി സംഗീതസംവിധായകന്റെ കുപ്പായമണിഞ്ഞത്. 1984-ൽ പുറത്തിറങ്ങിയ ശ്രീമൂലനഗരം വിജയന്റെ ‘എന്റെ ഗ്രാമം’ എന്ന ചലച്ചിത്രത്തിലൂടെ സിനിമയിലും സംഗീതസംവിധായകായി അരങ്ങേറ്റം കുറിച്ചു.
ഈ സിനിമയിലെ നാല് ഗാനങ്ങളും വിദ്യാധരൻ മാസ്റ്റർ തന്നെയാണ് ചിട്ടപ്പെടുത്തിയത്. ആദ്യചിത്രത്തിലെ എല്ലാ ഗാനങ്ങളും അന്ന് സൂപ്പർ ഹിറ്റുകളായിരുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട ‘കല്‍പ്പാന്ത കാലത്തോളം കാതരേ നീയെന്‍ മുന്നില്‍’ എന്ന ഗാനം മാസ്റ്ററെ സിനിമാമേഖലയിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയനാക്കി. കൂടാതെ ‘ഭൂതക്കണ്ണാടി, കഥാവശേഷൻ’ എന്നീ ചിത്രങ്ങളിൽ ചെറിയ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
2004ൽ കേരള സംഗീത നാടക അക്കാദമി പുരസ്കാരവും 2017-ൽ ഓള് കേരള മാപ്പിള സംഗീത അക്കാദമി ഏർപ്പെടുത്തിയ ജി. ദേവരാജന്‍ മാസ്റ്റര്‍ അവാര്‍ഡും മാസ്റ്റർ നേടിയിട്ടുണ്ട്. മുംബൈയിലെ സാംസ്കാരിക സംഘടനയായ കേളി ഏർപ്പെടുത്തിയ സുധാംശു പുരസ്കാരവും അദ്ദേഹത്തെ തേടിയേത്തി.
“ഒരുപാട് പേർ പുരസ്കാരങ്ങൾക്ക് പുറകെ പോകാറുണ്ട്. നിരവധി പ്രഗത്ഭരായ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. സിനിമയിൽ നിന്ന് ലഭിച്ച ഈ സൗഹൃദങ്ങളും ജന പിന്തുണയും സംഗീത ജീവിതത്തിൽ ലഭിച്ച മികച്ച പുരസ്കാരങ്ങളായി കരുതാനാണ് ആഗ്രഹം. അതിനുമപ്പുറത്തേക്ക് ഇനിയും നല്ല പാട്ടുകൾക്ക് ജന്മം നൽകണമെന്ന് ആഗ്രഹമുണ്ട് ” മാസ്റ്റർ പറഞ്ഞു. സിനിമാ ലോകത്ത് മാസ്റ്ററിന്റെ ഗാനങ്ങൾക്ക് കണ്ണും നട്ട് കാത്തിരിക്കുന്ന ആസ്വാദകർക്ക് വേണ്ടി അദ്ദേഹം ഇനിയും പാട്ടുകൾക്ക് സംഗീതം നൽകും.