അതിജീവനത്തിനായി മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ഇനിയും പരിഹരിക്കപ്പെടാതെ തുടരുകയാണ്. വിഴിഞ്ഞം തുറമുഖത്ത് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധം ആരംഭിച്ചിട്ട് ആറ് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. തീരശോഷണവും പുനരധിവാസ പ്രശ്നങ്ങളും ഉയർത്തിയുള്ള സമരത്തിന് പരിഹാരം കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാരിനും സാധിക്കുന്നില്ല. നിലനിൽപ്പിന് വേണ്ടി ഈ തൊഴിലാളികൾ സമരം ചെയ്യുന്നത് യഥാർത്ഥത്തിൽ സർക്കാരിനോടാണോ കോർപ്പറേറ്റിനോടാണോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.
വിഴിഞ്ഞം തുറമുഖ നിർമാണ പ്രവർത്തികൾ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത് തുടങ്ങി കഴിഞ്ഞ സാഹചര്യത്തിൽ ഇനിയൊരു ആഘാത പഠനം നടത്തേണ്ടതിന്റെ ആവശ്യകതയുണ്ടോ എന്നാണ് സർക്കാർ പരിശോധിക്കുന്നത്. എന്നാൽ തീരദേശവാസികളെ സംബന്ധിച്ച് നിലനിൽപ്പിന്റെ പ്രശ്നം ആയതുകൊണ്ടുതന്നെ പ്രതിഷേധം ശക്തമാക്കിയേ മതിയാവു. തുറമുഖ വളപ്പിനകത്തേക്ക് കയറി പ്രതിഷേധക്കാര്‍ കൊടി നാട്ടിയുള്ള പ്രതിഷേധങ്ങൾ കഴിഞ്ഞ ദിവസം കണ്ടതുമാണ്. പ്രധാനമായും വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവച്ചു ആഘാത പഠനം നടത്തുക, പുനരധിവസം പൂർത്തിയാക്കുക, തീരശോഷണം തടയാൻ നടപടി എടുക്കുക, സബ്സിഡി നിരക്കിൽ മണ്ണെണ്ണ നൽകുക എന്നിങ്ങനെ 7 ആവശ്യങ്ങൾ ഉന്നയിച്ചാണ് മത്സ്യത്തൊഴിലാളികൾ ഉപരോധ സമരം നടത്തുന്നത്.
സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ സമവായ നീക്കങ്ങളുണ്ടായെങ്കിലും തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സമരസമിതി. ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാനുമായി മത്സ്യത്തൊഴിലാളികള്‍ ചര്‍ച്ച നടത്തിയിരുന്നു. ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താനാണ് നിലവിലെ ധാരണ. തുറമുഖ നിര്‍മ്മാണം നിര്‍ത്തിയുള്ള ആഘാത പഠനത്തിലും മണ്ണെണ്ണ സബ്സിഡിയിലുമാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച. ചർച്ചകൾ ഒരുവഴിക്ക് നടക്കുന്നുണ്ടെങ്കിലും നാളെ മുതൽ സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്തുന്നതിനായി കടല്‍ മാര്‍ഗ്ഗമുള്ള സമരവും നാളെ മുതല്‍ ആരംഭിക്കും.
ഓരോ ദിവസവും വിവിധ ഇടവകകളിലെ വിശ്വാസികളും മത്സ്യത്തൊഴിലാളികളും സമരമുഖത്തേയ്ക്ക് എത്തും. സര്‍ക്കാര്‍ അവഗണന തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നാണ് സഭയുടെ തീരുമാനം. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നുവെന്ന് അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേര പറഞ്ഞിരുന്നു.
വിഴിഞ്ഞം തുറമുഖത്തില്‍ സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നാണ് സർക്കാർ നിലപാട്. 7 വര്‍ഷമായി ഭവരനരഹിതരായി കഴിയുന്നവര്‍ക്കും പുനരധിവാസം ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നം കേരളത്തിൽ തീരേണ്ടതാണെന്നും ദില്ലിയിൽ പ്രത്യേക ചർച്ചയുടെ ആവശ്യമില്ലെന്നും വിഷയത്തിൽ സർക്കാർ എപ്പോൾ വേണമെങ്കിലും ചർച്ചയ്ക്ക് തയ്യാറാണെന്നും ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സർക്കാരിൻ്റെ നിലപാട് സമരക്കാർ മനസിലാക്കേണ്ടതാണ്. വിഷയത്തിൽ കാര്യം മനസിലാക്കാതെ പ്രതിപക്ഷം ചാടിക്കേറി പിന്തുണ നൽകിയെന്നും മന്ത്രി ദില്ലിയിൽ പറഞ്ഞു. പുനരധിവാസത്തിന് അധികമായി വേണ്ട 3 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 22-ന് യോഗം നടക്കും. മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിഹിതം കൂട്ടാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം പദ്ധതി നമ്മുക്ക് ഉപേക്ഷിക്കാനാവുന്ന ഒന്നല്ല. സമരക്കാർ യാഥാർത്ഥ്യം മനസിലാക്കി സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന് വിഷയത്തിൽ കൃത്യമായ നിലപാട് എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ സമരം ഇനിയും നീളും. കാരണം, ഇത് നിലനിൽപ്പിനു വേണ്ടിയുള്ള സമരമാണ്. അതിജീവനത്തിനു വേണ്ടിയുള്ള ഈ പോരാട്ടത്തിന് മുമ്പിൽ കോർപ്പറേറ്റ് നയങ്ങളോ, രാഷ്ട്രീയമോ, കരാറുകളോ ഒന്നും ഇവരുടെ പ്രശ്നങ്ങളേ അല്ല. വരും ദിനങ്ങളിൽ ഉചിതമായ തീരുമാനം കൈക്കൊണ്ട് ഈ ജനതയുടെ സംരക്ഷണം ജനകീയ സർക്കാർ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കാം.