കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ ഇന്നറിയാം. എഐസിസി ആസ്ഥാനത്ത് രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ നടപടികള്‍ തുടങ്ങും. 68 ബാലറ്റ് പെട്ടികള്‍ പത്ത് മണിയോടെ സ്ട്രോംഗ് റൂമില്‍ നിന്ന് പുറത്തെടുക്കും. ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തിയ ശേഷം നൂറ് എണ്ണം വീതമുളള ഓരോ കെട്ടാക്കി മാറ്റും. നാല് മുതല്‍ ആറ് ടേബിളുകളിലായി വോട്ടെണ്ണല്‍ നടക്കും.
9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഉച്ചക്ക് ശേഷമാണ് ഫലപ്രഖ്യാപനം. അട്ടിമറി നടന്നില്ലെങ്കിൽ കേന്ദ്രപിന്തുണയുള്ള ഖര്‍ഗെയുടെ വിജയം ഏകദേശം ഉറപ്പാണ്. അതേസമയം, തരൂരിന് കിട്ടുന്ന വോട്ടുകളിലാണ് ആകാംക്ഷ. പോളിംഗില്‍ വ്യാപക ക്രമക്കേട് നടന്നെന്നാണ് ശശി തരൂരിന്റെ പരാതി. ഉത്തര്‍പ്രദേശിലെയും തെലങ്കാനയിലെയും വോട്ടുകള്‍ എണ്ണരുതെന്നും തരൂര്‍ ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളിലെയും ബാലറ്റ് പെട്ടികള്‍ എഐസിസിയില്‍ എത്തിക്കാന്‍ വൈകി എന്നും പരാതിയുണ്ട്.