ഹൈദരാബാദ്: ഒരു കുപ്പി മദ്യം പോലും വിൽക്കാതെ തെലങ്കാനയിൽ എക്സൈസ് വകുപ്പ് സമാഹരിച്ചത് 2639 കോടി രൂപ. സംസ്ഥാനത്ത് 2,620 മദ്യശാലകൾ അനുവദിക്കുന്നതിനായുള്ള അപേക്ഷ ഫീസായാണ് ഇത്രയും രൂപ എക്സൈസിന് കിട്ടിയത്. 2 ലക്ഷം രൂപയാണ് റീഫണ്ട് ചെയ്യാത്ത അപേക്ഷാഫീസായി എക്സൈസ് ഈടാക്കായിത്. 1.32 ലക്ഷം അപേക്ഷകളാണ് 2639 മദ്യശാലകൾക്കായി ലഭിച്ചത്. ഈ ഇനത്തിലാണ് ഇത്രയും വലിയ തുക കിട്ടിയത്.
ലൈസൻസ് ലഭിക്കുന്നവർ കട അനുവദിച്ച പ്രദേശത്തെ ജനസംഖ്യ അനുസരിച്ച് പ്രതിവർഷം 50 ലക്ഷം രൂപ മുതൽ 1.1 കോടി രൂപ വരെ ഫീസായി നൽകണം. വാർഷിക ലൈസൻസ് ഫീസിന്റെ ആറിലൊന്ന് ഓഗസ്റ്റ് 23-നകം അടയ്ക്കണമെന്നും വ്യവസ്ഥയിൽ പറയുന്നുണ്ട്. 5000 വരെ ജനസംഖ്യയുള്ള ഒരു പ്രദേശത്തെ റീട്ടെയിൽ എക്സൈസ് ഷോപ്പിന് 50 ലക്ഷം രൂപയാണ് ഫീസായി നൽകേണ്ടത്. 20 ലക്ഷത്തിലധികം ജനസംഖ്യയുള്ള പ്രദേശത്ത് റീട്ടെയിൽ ഷോപ്പിന് ലൈസൻസ് ഉള്ള ഒരാൾക്ക് പ്രതിവർഷം 1.1 കോടി രൂപ നൽകേണ്ടി വരും.
ഇത്രയും കനത്ത ഫീയും റീഫണ്ടില്ലാത്ത അപേക്ഷാഫീസും ഈടാക്കിയിട്ടും മദ്യശാലയുടെ ലൈസൻസ് അനുവദിച്ച് കിട്ടാൻ ആളുകൾ ക്യൂവിലാണ്. “സാധാരണ” ബ്രാൻഡ് മദ്യത്തിന് 27 ശതമാനവും പ്രീമിയം ഇനങ്ങൾക്ക് 20 ശതമാനവും വരെ വരുമാനമുണ്ടാവും എന്നതിനാലാണ് ചെലവ് നോക്കാതെ ലൈസൻസിനായി ആളുകൾ തള്ളിക്കേറുന്നത്. കൃത്യമായ സംവരണത്തോടെയാണ് ലൈസൻസ് അനുവദിക്കുന്നത്. പിന്നോക്ക വിഭാഗക്കാർക്ക് 30 ശതമാനം ലൈസൻസ് സംവരണം ചെയ്തിട്ടുണ്ട്. 786 ലൈസൻസുകൾ ഇങ്ങനെ സംവരണ വിഭാഗത്തിന് ലഭിക്കും. ഇതിൽ 15 ശതമാനം പരമ്പരാഗതമായി കള്ള് ചെത്തും മദ്യവിൽപ്പനയും നടത്തുന്ന ഗൗഡകൾക്കും 10 ശതമാനം പട്ടികജാതിക്കാർക്കും അഞ്ച് ശതമാനം പട്ടികവർഗക്കാർക്കുമാണ്.
റീഫണ്ട് ചെയ്യപ്പെടാത്ത 2 ലക്ഷം രൂപ അപേക്ഷാ ഫീസ് സഹിതം അപേക്ഷകൾ സ്വീകരിക്കുന്ന പ്രക്രിയ ഓഗസ്റ്റ് 4 ന് ആരംഭിച്ച് വെള്ളിയാഴ്ച അർദ്ധരാത്രിയോടെ അവസാനിച്ചു. നിലവിലുള്ള ലൈസൻസുകൾക്ക് നവംബർ 31 വരെ സാധുതയുള്ളതിനാൽ ഡിസംബർ ഒന്ന് മുതൽ പുതിയ കടകൾക്ക് പ്രവർത്തനം ആരംഭിക്കാം. രണ്ട് വർഷം മുമ്പ് ലൈസൻസ് നൽകിയപ്പോൾ 69,000 അപേക്ഷകളിൽ നിന്ന് 1,370 കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്. ഷോപ്പ് ലൈസൻസ് ഫീസിലൂടെ സർക്കാരിന് ലഭിച്ചത് 3,500 കോടി രൂപയാണ് കഴിഞ്ഞ തവണ കിട്ടിയത്.
ഹൈദരാബാദിൽ മാത്രം 615 മദ്യശാലകൾക്കുള്ള ലൈസൻസാണ് അനുവദിക്കുക. ഹൈദരാബാദിലെ ഐടി കോറിഡോറിലുള്ള സെരിലിംഗംപള്ളിയിലും വിമാനത്താവളം സ്ഥിതി ചെയ്യുന്ന ഷംഷാബാദ് മേഖലയിലുമാണ് കൂടുതൽ ഡിമാൻഡുള്ള സ്ഥലങ്ങൾ. സരൂർനഗർ ഏരിയയിലെ ഒരു കടയ്ക്കായി 10,908 അപേക്ഷകൾ ലഭിച്ചതായി സർക്കാർ വൃത്തങ്ങൾ പറയുന്നു. തെലങ്കാനയിൽ മദ്യവിൽപ്പനയിൽ നിന്നുള്ള വരുമാനം 2015-16ൽ 12,703 കോടി രൂപയായിരുന്നത് 2021-22ൽ 25,585 കോടി രൂപയായി വർധിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 30,000 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്.