വിഴിഞ്ഞത്ത് കിണറില്‍ കുടുങ്ങിയ മഹാരാജനെ പുറത്തെടുത്തു. 50 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് മഹാരാജന്റെ മൃതദേഹം പുറത്തെടുത്തത്. തമിഴ്നാട് പാര്‍വതിപുരം സ്വദേശിയാണ് 55 കാരനായ മഹാരാജന്. 22 വര്‍ഷമായി കേരളത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പമാണ് ഉപജീവനം നടത്തിയിരുന്നത്.
തിരുവനന്തപുരം വെങ്ങാനൂരില്‍ താമസിച്ച് വരികയായിരുന്നു. കൊവിഡിന് ശേഷമാണ് മഹാരാജന് കിണറുപണിയില് സജീവമായത്.
രണ്ട് ദിവസത്തെ തീവ്ര ശ്രമത്തിന് ശേഷമാണ് മഹാരാജന്റെ മൃതദേഹം കണ്ടെത്തിയത്. കിണറിലെ അടിയില്‍ ഉറവ പൊട്ടി മണ്ണും ചളിയും ഒലിച്ചിറങ്ങുന്നതിനാല്‍ തൊഴിലാളിയെ എപ്പോള്‍ പുറത്തെടുക്കാനാകും എന്നതിനെക്കുറിച്ച് പറയാന്‍ കഴിയില്ലെന്ന് ഡെപ്യൂട്ടി കളക്ടര്‍ വി ജയമോഹന് നേരത്തെ പറഞ്ഞിരുന്നു. ഫയര്‍ഫോഴ്സിനൊപ്പം എന്‍ഡിആര്‍എഫ് സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. വിദഗ്ധരായ കിണര്‍ പണിക്കാരും തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമത്തില്‍ ഒപ്പം ചേര്‍ന്നിരുന്നു.
80 അടിയോളം താഴ്ചയില്‍ മണ്ണ് നീക്കിയെങ്കിലും ഫലം കണ്ടിരുന്നില്ല. തുടക്കത്തില്‍ മണ്ണ് വീഴ്ച വെല്ലുവിളി ആയിരുന്നെങ്കിലും മെറ്റല്‍ റിംഗ് സ്ഥാപിച്ച് ഇത് നിര്‍ത്തിയിരുന്നു. കിണര്‍ വിദഗ്ധര്‍ എത്തിയാണ് ഇത് സ്ഥാപിച്ചത്. തുടര്‍ന്നാണ് ഇവരെയും ചേര്‍ത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ജൂലൈ എട്ടിനാണ് കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് തൊഴിലാളി കിണറ്റിലേക്ക് വീണത്. 90 അടിയോളം താഴ്ചയുള്ള കിണറിലേക്കാണ് തമിഴ്നാട് സ്വദേശിയായ മഹാരാജന് വീണത്. പഴയ റിങ്ങുകള്‍ മാറ്റി പുതിയ റിങ്ങുകള്‍ സ്ഥാപിക്കുന്നതിനിടെയാണ് അപകടം.