മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള് വിട പറഞ്ഞിട്ട് 13 വർഷം… നീണ്ട 34 വർഷം മുസ്ലീംലീഗിനെ നയിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ 2009 ആഗസ്റ്റ് ഒന്നിനാണ് വിട വാങ്ങിയത്. മുസ്ലീംലീഗിൻ്റെ ഇതുവരെയുള്ള സംസ്ഥാന അധ്യക്ഷൻമാരിൽ മുഹമ്മദലി ശിഹാബ് തങ്ങളോളം പൊതുസമൂഹത്തിൽ സ്വീകാര്യത നേടിയ മറ്റൊരാളില്ല.
പൂക്കോയ തങ്ങളുടെ മരണത്തെ തുടര്ന്ന് 1975 സെപ്തംബർ ഒന്നിനാണ് മുഹമ്മദലി ശിഹാബ് തങ്ങൾ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. അന്ന് അദ്ദേഹത്തിന് 39 വയസ്സായിരുന്നു പ്രായം. രാജ്യം അടിയന്തരാവസ്ഥയിലൂടെ കടന്നു പോകുന്ന ഘട്ടത്തിലാണ് കേരളത്തിൽ മുസ്ലീംലീഗിൻ്റെ നേതൃത്വം മുഹമ്മദലി ശിഹാബ് തങ്ങൾ ഏറ്റെടുക്കുന്നത്. അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ 1977-ലെ തെരഞ്ഞെടുപ്പായിരുന്നു ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മുസ്ലീംലീഗ് നേരിട്ട ആദ്യകടമ്പ. ലീഗ് ഉൾപ്പെടുന്ന മുന്നണി മിന്നും വിജയമാണ് ഈ തെരഞ്ഞെടുപ്പിൽ നേടിയത്. അവിടുന്നങ്ങോട്ട് അനവധി തെരഞ്ഞെടുപ്പുകൾ മുസ്ലീംലീഗ് തങ്ങളുടെ നേതൃത്വത്തിൽ നേരിട്ടു. കേരള രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും മുസ്ലീംലീഗ് തങ്ങളുടെ നേതൃത്വത്തിൽ കരുത്താർജ്ജിക്കുന്ന കാഴ്ചയാണ് പിൻക്കാലത്ത് കേരളം കണ്ടത്.
ബാബ്റി മസ്ജിദ് തകർക്കപ്പെടുന്നും, പൂന്തുറയിലേയും ഭീമാപ്പള്ളയിലേയും സംഘർഷങ്ങളും ഒന്ന് – രണ്ട് മാറാട് കലാപങ്ങളും കാസർകോട്ടെ പൊലീസ് വെടിവയ്പ്പുമെല്ലാം തങ്ങളുടെ കാലത്ത് അരങ്ങേറിയ സംഭവങ്ങളാണ്. എന്നാൽ അവയൊക്കെ കേരളത്തിൻ്റെ പൊതുസമാധാനത്തിന് കോട്ടം തട്ടാതെ കൈകാര്യം ചെയ്യാനും അത്തരം ഘട്ടങ്ങളിൽ ലീഗ് അണികളേയും മുസ്ലീം സമുദായത്തേയും നിയന്ത്രിച്ചു നിർത്താനും മുഹമ്മദലി ശിഹാബ് തങ്ങൾക്കായി. ബാബ്റി മസ്ജിദ് സംഭവത്തിന് പിന്നാലെ ലീഗ് പിളർന്ന് ഐഎൻഎൽ രൂപീകരിക്കപ്പെട്ട സംഭവം തങ്ങളും ലീഗും നേരിട്ട വലിയ വെല്ലുവിളിയായിരുന്നു. 90-കളിൽ അബ്ദുൾ നാസർ മഅദ്നിയുടെ നേതൃത്വത്തിൽ ഐഎസ്എസും 2000-ത്തിൽ രൂപം കൊണ്ട എൻഡിഎഫും എല്ലാം മുസ്ലീംലീഗിൻ്റെ അടിത്തറ തകർത്തേക്കാം എന്ന് കരുതിയവരുണ്ട്. എന്നാൽ സമാധാനത്തിൻ്റെ പാതയിൽ കോൺഗ്രസിനും യുഡിഎഫിനും ഒപ്പം അടിയുറച്ച് നിൽക്കാനുള്ള തങ്ങളുടെ തീരുമാനമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു.
ഏവർക്കും തണലൊരുക്കിയ മഹാവൃക്ഷം എന്ന് ശിഹാബ് തങ്ങളെ വിശേഷിപ്പിച്ചത് എം.പി വീരേന്ദ്രകുമാറാണ്..മതേതര രാഷ്ട്രീയത്തിന്റെ പ്രവാചകന്’ എന്നാണ് മരണാനന്തരം ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് തങ്ങൾക്ക് നൽകിയ വിശേഷണം. എം.ടി വാസുദേവൻ നായരടക്കം കേരളത്തിൻ്റെ പൊതുസമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളുടേയെല്ലാം ആദരവ് മുഹമ്മദലി ശിഹാബ് തങ്ങൾക്ക് നേടിയെടുക്കാനായി. മുസ്സീം സമുദായത്തിൻ്റെ ആത്മീയ നേതാവും രാഷ്ട്രീയ നേതാവുമായി നിലക്കൊള്ളുമ്പോൾ തന്നെ പാണക്കാട് തറവാടിലേക്ക് അഭയവും സഹായവും തേടിയെത്തുന്ന നാനാജാതി മനുഷ്യരുടെ അത്താണിയുമായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ.
മരണപ്പെടുമ്പോൾ വിദൂര ഗ്രാമങ്ങൾ മുതൽ നഗരങ്ങൾ വരെ കേരളത്തിൻ്റെ പലഭാഗത്തായി സ്ഥിതി ചെയ്യുന്ന നാനൂറില് പരം മഹല്ലുകളുടെ ഖാസിയായിരുന്നു തങ്ങള്. നിരവധി അറബികോളേജുകൾ യത്തീംഖാനകൾ സ്കൂളുകൾ മതപഠനകേന്ദ്രങ്ങൾ തുടങ്ങി അനവധി സ്ഥാപനങ്ങളുടെ അധ്യക്ഷസ്ഥാനവും ഇക്കാലയളവിൽ അദ്ദേഹം വഹിച്ചു. എന്നാൽ അതിലേറെ കൊടപ്പനക്കൽ തറവാടിനെ സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരുടെ പ്രതീക്ഷയും ആശ്വാസകേന്ദ്രവുമാക്കി മാറ്റിയതാണ് തങ്ങളെ ജനകീയനാക്കിയത്. തങ്ങളെ കാണാനും സങ്കടങ്ങൾ അറിയിക്കാനുമെത്തിയ പുരുഷാരം കൊടപ്പനക്കൽ തറവാട്ട് മുറ്റത്തെ ഒരു ജനസമ്പർക്കപരിപാടിയുടെ വേദിയാക്കി മാറ്റുമായിരുന്നു.
കേരളം മുഴുവൻ തങ്ങളെ ആദരവോടെ കേൾക്കാൻ കാത്തിരുന്നുവെങ്കിലും കുറച്ചു മാത്രം സംസാരിക്കുകയും ഏറ്റവും ശക്തമായി പ്രവർത്തിക്കാനുമാണ് തങ്ങൾ താത്പര്യപ്പെട്ടത്. എന്നാൽ ഏത് പ്രതിസന്ധി ഘട്ടത്തിലും ഏറ്റവും ശക്തമായ തീരുമാനങ്ങൾ അദ്ദേഹത്തിൽ നിന്നുണ്ടായി. എല്ലാവരുടേയും അഭിപ്രായങ്ങൾ കേട്ട് സാഹചര്യങ്ങളെല്ലാം പരിശോധിച്ച് ഏറ്റവും ഉചിതമായ തീരുമാനം തങ്ങളെടുക്കും. ഏത് സമസ്യയിലും പാണക്കാട് തങ്ങളെടുക്കുന്ന തീരുമാനം ലീഗ് ശിരസ്സാവഹിക്കും അതിലൊരു അപശബ്ദം പിന്നെയുണ്ടാവില്ല… ആ പതിവ് ഇന്ന് ലീഗിൽ തുടരുന്നു.
മുഹമ്മദാലി ശിഹാബ് തങ്ങളുടെ മരണാനന്തരം സഹോദരൻ ഹൈദരലി ശിഹാബ് തങ്ങളാണ് മുസ്ലീംലീഗിൻ്റെ അധ്യക്ഷസ്ഥാനമേറ്റെടുത്തത്. കഴിഞ്ഞ വർഷം മാർച്ചിൽ അദ്ദേഹം മരണപ്പെട്ടശേഷം ഇപ്പോൾ ഇളയസഹോദരൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ലീഗിനെ നയിക്കുന്നത്. മുഹമ്മദലി ശിഹാബ് തങ്ങളുടെ മകൻ മുനവ്വറലി ശിഹാബ് തങ്ങൾ പിതാവിൻ്റെ പാതയിൽ ഇപ്പോൾ ലീഗിലും പൊതുസമൂഹത്തിലും സജീവമാണ്. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനായ അദ്ദേഹം പിതാവിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ജനകീയനാണ്.