കൊച്ചി: 2015 ജനുവരി 30-നായിരുന്നു ഷൈൻ ടോം ചാക്കോയേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വച്ച് കൊക്കെയ്ൻ ഉപയോഗിച്ചെന്നാരോപണത്തിൽ പൊലീസ് പിടികൂടിയത്.കാക്കനാട്ടെ ഫോറൻസിക് ലാബിൽ ആയിരുന്നു രക്ത സാമ്പിളുകൾ ആദ്യം പരിശോധനയ്ക്കായി അയച്ചിരുന്നത്.
എന്നാൽ ഈ പരിശോധനയിൽ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്തിയില്ല. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി പന്ത്രണ്ട് മണിയ്ക്ക് നടത്തിയ റെയ്ഡിലായിരുന്നു അറസ്റ്റ്. റെയ്ഡ് നടക്കുന്ന സമയത്ത് ഷൈൻ ടോം ചാക്കോയോടൊപ്പം മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സിൽവസ്റ്റർ, ടിൻസ് ബാബു, സ്നേഹ ബാബു എന്നിവരുമാണ് പിടിയിലായത്.
അറസ്റ്റിലാകുന്ന സമയത്ത് ഇവർ മയക്കുമരുന്ന് ഉപയോഗിച്ച നിലയിലായിരുന്നു. 2018 ഒക്ടോബറിലായിരുന്നു അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത്. പ്രതികൾക്കായി അഡ്വ രാമൻ പിള്ളൈ, കെ ആർ വിനോദ് , ടി ഡി റോബിൻ, പി.ജെ പോൾസൺ, മുഹമ്മദ് സബ തുടങ്ങിയവർ ഹാജരായി. പ്രോസിക്യൂഷന് വേണ്ടി ജോർജ് ജോസഫും ഹാജരായി.