വിവാദ ചിത്രമായ ‘ദി കേരള സ്റ്റോറി’ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇടപെടാതെ സുപ്രിം കോടതി. ഹർജിക്കാർക്ക് ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി നിർദേശിച്ചു. ഹൈക്കോടതിക്ക് കേസ് നേരത്തെ തന്നെ പരിഗണിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ജാമിയത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടനയാണ് ഹർജി സമർപ്പിച്ചത്.യഥാർത്ഥ കഥയെന്ന പേരിൽ ജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്ന സിനിമ ഒരു സമൂഹത്തെയാകെ അപകീർത്തിപ്പെടുത്തുമെന്നായിരുന്നു ഹർജിക്കാരുടെ വാദം
വാദം കേൾക്കുന്നതിന് മുന്നോടിയായി സമാന സ്വഭാവമുള്ള ഹർജി കേരള ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് സിനിമയുടെ നിർമാതാക്കളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇതോടെയാണ് ഹർജിയിൽ ഇടപെടാൻ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചത്.സിനിമയ്ക്കെതിരായ മൂന്ന് ഹർജികളാണ് സുപ്രിം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.മെയ് അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
32000 പെൺകുട്ടികളെ കേരളത്തിൽ നിന്ന് മതം മാറ്റി ഐഎസിൽ ചേർത്തുവെന്ന് പ്രചരിപ്പിച്ചിരുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം മൂന്ന് പെൺകുട്ടികളുടെ കഥയെന്ന് യൂ ട്യൂബ് വിവരണത്തിൽ തിരുത്ത് വരുത്തിയിരുന്നു. അതേസമയം കണക്കുകളുടെ കാര്യത്തിൽ മാറ്റമില്ലെന്നും പറഞ്ഞതിൽ ഉറച്ചു നിൽക്കുമെന്നും സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ നേരത്തെ പ്രതികരിച്ചിരുന്നു