കേരളത്തിലേക്ക് പോകണമെങ്കിൽ അകമ്പടി ചെലവായ 60 ലക്ഷം കെട്ടിവയ്ക്കണമെന്ന കർണാടക സർക്കാരിന്റെ ആവശ്യത്തിനെതിരെ അബ്ദുൾ നാസർ മഅദനി സമർപ്പിച്ച ഹർജി സുപ്രിം കോടതി തള്ളി. ചെലവ് കുറയ്ക്കണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്നും സുരക്ഷാ നടപടികൾ സംബന്ധിച്ച കർണാടക പൊലീസിന്റെ നടപടികളിൽ ഇടപെടാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. മാസം 20 ലക്ഷം രൂപ വീതമാണ് കർണാടക സർക്കാർ സുരക്ഷാ ചെലവിനായി ആവശ്യപ്പെട്ടത്.ജസ്റ്റിസ് അജയ് റസ്തോഗി അധ്യക്ഷനായ ബഞ്ചാണ് ഹർജി തള്ളിയത്
ഭീമമായ തുക ചെലവഴിച്ച് തനിക്ക് കേരളത്തിലേക്ക് വരാനാകില്ലെന്ന് മഅദനി പറഞ്ഞു. ഇത്രയും വലിയ തുക ചെലവാക്കേണ്ടി വരുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും. ഇത്രയും കാലം കരുതൽ തടങ്കലിൽ കഴിഞ്ഞയാൾക്ക് എങ്ങനെയാണ് ഇത്രയും തുക കണ്ടെത്താനാവുകയെന്നാണ് മഅദനി ചോദിക്കുന്നത്. കർണാടകത്തിൽ മഅദനിയുടെ സുരക്ഷയ്ക്കായി ഒരു പൊലീസുകാരനെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലേക്ക് പോകുന്നതിന് 20 പൊലീസുകാരെയാണ് കർണാടക സർക്കാർ സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയത്. ഇവരുടെ ചെലവിനായാണ് ഇത്രയധികം തുക ഈടാക്കുന്നത്. ഇത്രയും തുക സാധാരണയായി ഈടാക്കുന്നത് വ്യവസായ സ്ഥാപനങ്ങളിൽ നിന്നാണെന്ന് മഅദനിയുടെ അഭിഭാഷകരായ കപിൽ സിബലും ഹാരിസ് ബീരാനും കോടതിയിൽ ഉന്നയിച്ചു