അഭ്യൂഹങ്ങള്‍ക്കൊടുവിൽ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്വീന്ദര് സിംഗ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഷിംലയില്‍ നടന്ന ചടങ്ങില്‍ മല്ലികാര്‍ജുൻ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സച്ചിന് പൈലറ്റ്, അശോക് ഗെഹ്ലോട്ട്, കെ സി വേണുഗോപാല്‍ തുടങ്ങിയവർ പങ്കെടുത്തു.
മുകേഷ് അഗ്നിഹോത്രിയാണ് ഉപ മുഖ്യമന്ത്രി. പിസിസി പ്രസിഡന്റ് പ്രതിഭാ സിംഗിന്റെ മകൻ വിക്രമാദിത്യ സിംഗ് മന്ത്രിസഭയില്‍ ഉണ്ടാകും. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നതായി വിക്രമാദിത്യ സിംഗും വ്യക്തമാക്കി.
സാധാരണക്കാരുടെ പ്രതിനിധിയായാണ് സുഖുവിനെ കോണ്‍ഗ്രസ് അവതരിപ്പിച്ചത്. രാഷ്ട്രീയ പാരമ്പര്യമില്ലാത്ത സാധാരണ കുടുംബത്തിലാണ് സുഖുവിന്റെ ജനനം. പഠനകാലത്ത് നേതൃ പദവിയിലേക്കെത്തി. എന്എസ്യുവിനെയും യൂത്ത് കോണ്‍ഗ്രസിനെയും 16 വർഷം സുഖു നയിച്ചു. 4 വര്‍ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി. 6 വര്‍ഷം പിസിസി അധ്യക്ഷനായി. 1992 ല്‍ ഷിംല കോര്പ്പറേഷന് കൗണ്‍സിലറായി. 2003 മുതല്‍ നാല് തവണ എംഎല്‍എയായിരുന്നു. 2007 മുതല്‍ 5 വര്‍ഷം നിയമസഭയില്‍ ചീഫ് വിപ്പും ആയി പ്രവര്‍ത്തിച്ചു.