ന്യൂയോർക്ക്:അമേരിക്കയിൽ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം തടഞ്ഞ് കോടതി.ഉത്തരവ് നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് പറഞ്ഞ കോടതി ഉത്തരവ് സ്റ്റേ ചെയ്തു.14 ദിവസത്തേക്കാണ് സിയാറ്റിലിലെ ഫെഡറൽ ജഡ്ജ് ഉത്തരവിന്റെ തുടർ നടപടികൾ സ്റ്റേ ചെയ്തത്. ജഡ്ജ് ജോൺ കോഗ്നോറാണ് കോസ് പരിഗണിച്ചത്.
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഈ ജന്മാവകാശ പൗരത്വത്തിനും നിരോധനം ഏർപ്പെടുത്തിയത്. അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കി.
പുതിയ ഉത്തരവ് പ്രകാരം അമേരിക്കൻ പൗരന്മാരുടെയും നിയമാനുസൃതം സ്ഥിരതാമസ അനുമതി ലഭിച്ചവരുടെയും മക്കൾക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ. വർഷം രണ്ടര ലക്ഷത്തോളം കുട്ടികളെ ഇത് ബാധിക്കുമെന്നായിരുന്നു കണക്ക്. ട്രംപിന്റെ ഉത്തരവിനെതിരെ നിരവധി അമേരിക്കൻ സംസ്ഥാനങ്ങളിൽ ഇതിനോടകം നിയമ നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.