മഹാരാജാസ് കോളേജിലെ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിദ്യാർത്ഥികൾ മാപ്പ് പറഞ്ഞു. തിങ്കളാഴ്ച ക്ലാസ്സ്മുറിയിലെത്തിയ വിദ്യാർത്ഥികൾ അധ്യാപകൻ പ്രിയേഷിനോട് നേരിട്ട് മാപ്പ് പറയുകയായിരുന്നു. ഗവേർണിംഗ് കൗൺസിലിന്റെ നിർദ്ദേശ പ്രകാരമായിരുന്നു വിദ്യാർഥികൾ മാപ്പപേക്ഷിച്ചത്.
അധ്യാപകനെ അപമാനിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവത്തിൽ പ്രത്യേക അന്വേഷണ സമിതിയെ കോളേജ് അധികാരപ്പെടുത്തിയിരുന്നു. ഓണാവധിക്ക് ശേഷം തിരികെയെത്തിയാൽ അധ്യാപകനോട് നേരിട്ട് മാപ്പ് പറയുമെന്ന് വിദ്യാർത്ഥികൾ അന്വേഷണ സമിതിയോട് പറയുകയും ചെയ്തിരുന്നു. അവധി കഴിഞ്ഞ് തിങ്കളാഴ്ച കോളേജിലെത്തിയപ്പോഴായിരുന്നു വിദ്യാർത്ഥികൾ മാപ്പ് പറഞ്ഞത്.
സംഭവത്തിൽ കെ എസ് യു യൂണിറ്റ് പ്രെസിഡന്റ് ഉൾപ്പടെ 6 വിദ്യാർത്ഥികളെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരെ പോലീസിൽ പരാതി ലഭിച്ചെങ്കിലും അധ്യാപകൻ പരാതിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് കേസിൽ തുടർനടപടികളുണ്ടായിരുന്നില്ല.