ദുബായ്: സന്ദർശക വിസയിൽ യു.എ.ഇയിലേക്ക് പോകുന്നവരുടെ രേഖകളുടെ പരിശോധന കർശനമാക്കി വിമാനക്കമ്പനികൾ. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും യുഎഇയിലേക്ക് പോകാൻ എത്തിയ പലർക്കും കർശന പരിശോധനയെ തുടർന്ന് നിരാശരായി മടങ്ങേണ്ടി വന്നു.
സന്ദർശക വിസയിൽ യുഎഇയിലേക്ക് വരുന്നവർക്ക് വിസയ്ക്കും മടക്കയാത്രാടിക്കറ്റിനും പുറമേ ഹോട്ടൽ ബുക്കിംഗും 5000 ദിർഹവും വേണമെന്ന ചട്ടം കഴിഞ്ഞ കുറച്ച് ആഴ്ചകളായി യുഎഇ അധികൃതർ കർശനമായി പാലിക്കുന്നുണ്ട്. ഒരു മാസത്തെ സന്ദർശക വിസയ്ക്ക് 3000 ദിർഹവും (68,000) രണ്ട് മാസത്തെ വിസയ്ക്ക് 5000 ദിർഹവുമാണ് കൈവശം വേണ്ടത്. പണമില്ലെങ്കിൽ ഇതേ തുകയുടെ പരിധിയുള്ള ക്രെഡിറ്റ് കാർഡ് കൈവശമുണ്ടായാലും മതി.
മതിയായ യാത്രാരേഖകളില്ലാത്ത ആളുകൾ യുഎഇയിൽ എത്തുന്നതിൻ്റെ ഉത്തരവാദിത്തം വിമാനക്കമ്പനികൾക്കാവുമെന്ന് നേരത്തെ യുഎഇ സർക്കാർ നിലപാട് എടുത്തിരുന്നു. ഇങ്ങനെ എത്തുന്ന ഓരോ യാത്രക്കാരനും 5000 ദിർഹം വീതം പിഴ ചുമത്തുമെന്ന് യുഎഇ സർക്കാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് വിമാനക്കമ്പനികളും പരിശോധന കർശനമാക്കിയത്. ഇതു സംബന്ധിച്ച അറിയിപ്പ് ചൊവ്വാഴ്ച രാത്രി കിട്ടിയതായി ഇൻഡിഗോ എയർലൈൻസ് അധികൃതർ വ്യക്തമാക്കി.
കൊച്ചിയിൽ 25 പേരുടേയും കോഴിക്കോട് 30 പേരുടേയും യാത്ര ഇതുവരെ മുടങ്ങിയെന്നാണ് വിവരം. സന്ദർശക വിസ യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ കാത്തിരുന്നുവെങ്കിലും പലർക്കും നിരാശയോടെ മടങ്ങേണ്ടി വന്നു. യുഎഇയിലെ ബന്ധുക്കളുടേയും സുഹൃത്തുകളുടേയും മേൽവിലാസവും വിസ, പാസ്പോർട്ട് വിവരങ്ങളും നൽകിയിട്ടും പലരേയും യാത്ര ചെയ്യാൻ അനുവദിച്ചില്ല.