വിചിത്രമായൊരു പരാതിയാണ് ഇപ്പോൾ വൈറൽ ആവുന്നത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര നെല്ലിക്കുന്നത്തെ ഒരു കുടുംബമാണ് പരാതി നൽകിയിരിക്കുന്നത്. വാട്സാപ്പിൽ മെസ്സേജ് വരുന്നതനുസരിച്ച് വീട്ടിൽ കാര്യങ്ങൾ സംഭവിക്കുന്നു എന്നാണ് ഇവരുടെ പരാതി. സൈബർ സെല്ലിലും പൊലീസിലും പരാതി നൽകിയിട്ടും ഇതുവരെ ഗുണമുണ്ടായിട്ടില്ല.
പുറത്ത് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയാത്ത ചില സംഭവങ്ങളാണ് കഴിഞ്ഞ ഏഴ് മാസമായി ഈ വീട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. ആദ്യം സ്വിച്ച് ബോർഡുകൾ കത്തി നശിച്ചുതുടങ്ങി. പിന്നാലെ വൈദ്യുതി ഉപകരണങ്ങളും. കൊട്ടാരക്കര നെല്ലിക്കുന്നം കാക്കത്താനത്തെ രാജൻ ഇലക്ട്രീഷ്യൻ ആണ്. എന്നിട്ടും സ്വന്തം വീട്ടിൽ നിരന്തരമായി സ്വിച്ച് ബോർഡുകളും വൈദ്യുത ഉപകരണങ്ങളും കത്തിപ്പോകുന്നത് എന്തുകൊണ്ടാണെന്ന് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഈ വീട്ടിലെ വൈദ്യുത ബോർഡുകൾ എല്ലാം ഇളക്കിയിട്ടിരിക്കുകയാണ്.
മാതാവ് വിലാസിനിയുടെ ഫോണിൽ നിന്ന് സജിതയ്ക്ക് എല്ലാ ദിവസവും വാട്സാപ്പ് സന്ദേശങ്ങൾ വരാൻ തുടങ്ങിയതിന് ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയത്. സജിതയ്ക്ക് വാട്സാപ്പിൽ നിന്ന് മുറിയിലെ ഫാൻ ഇപ്പോൾ ഓഫ് ആകും എന്ന് മെസ്സേജ് വന്നതിനു സെക്കന്റുകൾക്ക് പിന്നാലെ അങ്ങനെ തന്നെ സംഭവിച്ചു. ടാങ്ക് നിറഞ്ഞ് വെള്ളം വെള്ളം പോകുമെന്ന് പറഞ്ഞതും സംഭവിച്ചു. ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് സൈബർ സെൽ പറയുന്നത്. എന്നാൽ മറ്റു കാര്യങ്ങളൊക്കെ എങ്ങനെ സംഭവിക്കുന്നു എന്ന് വ്യക്തതയില്ല.