അകക്കണ്ണിന്റെ വെളിച്ചം കൊണ്ട് കാഴ്ചയില്ലാത്ത ജീവിതത്തോട് പൊരുതി ജയിച്ച ഒരാളുണ്ട് ദുബായിൽ. കണ്ണൂരിലെ പാപ്പിനിശ്ശേരി സ്വദേശിയും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും പ്രവാസി സംരംഭകയുമായ ഇന്ദുലേഖ. കാഴ്ചകളെ തന്നിൽ നിന്നും മറച്ച ഗ്ലോക്കോമയെന്ന രോഗത്തോട് കുട്ടിക്കാലം മുതൽ പൊരുതുകയാണിവർ. തന്റെ പരിമിതികളെ വീട്ടുകാർക്ക് ഉൾക്കൊള്ളാനാകാത്തതിനാൽ പഠനമെല്ലാം സാധാരണ സ്കൂളിലായിരുന്നു.
സ്കൂളിലേക്ക് പോകും വഴി പി ഡബ്ല്യൂ ഡികാരും ബി എസ് എൻ എൽകാരും റോഡിൽ കുഴിച്ചുവച്ച കുഴികളിൽ പല തവണ ഇന്ദു വീണിട്ടുണ്ട്. ബന്ധുക്കളെല്ലാം അടുത്ത് തന്നെയുള്ളത് കൊണ്ട് അപകടവിവരം വീട്ടിലെത്തും. പിന്നെ വീട്ടുകാർക്കും ഭയമാണ്. ഇതെല്ലാം അതിജീവിച്ച് കഠിനാധ്വാനവും കൂട്ടുകാരുടെയും പിന്തുണയും കൊണ്ട് ഇന്ദുലേഖ നേടിയത് രണ്ട് ബിരുദാനന്തര ബിരുദങ്ങളാണ്. ഒപ്പം എൻഎസ്എസ് കോളജിലെ മൂന്ന് വർഷത്തെ അധ്യാപന മികവും. ഒടുവിൽ പ്രവാസിയും അയൽനാട്ടുകാരനുമായ മുരളിയെ വിവാഹം കഴിച്ചതോടെ ഇന്ദുലേഖ പ്രവാസിയായി. എല്ലായിടത്തും മുരളി ഇന്ദുവിനെയും കൂടെ കൂട്ടും. അങ്ങനെ മുരളിയുടെ കണ്ണുകളിലൂടെ ദുബായ് ഇന്ദുവിന് കാണാപ്പാഠമായി.
1995 ൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഗ്ലോക്കോമ എന്ന രോഗം കണ്ണിനെ സാരമായി ബാധിച്ചിരുന്നു. പൂർണ്ണമായും നഷ്ടപ്പെടുന്നത് വരെയും കാഴ്ച്ച തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ ഇന്ദുലേഖയ്ക്കുണ്ടായിരുന്നു. എവിടെയൊക്കെ നല്ല ചികിത്സ ലഭിക്കുമോ അവിടെയെല്ലാം വീട്ടുകാർ ഇന്ദുവിനെ കൊണ്ട് പോകും. പക്ഷെ, അമ്മാവൻ്റെ കൈപിടിച്ചു സ്ഥിരമായി കാണാൻ പോകുന്ന ഡോക്ടറോട് ഒരിക്കൽ ഇന്ദു ലേഖ ചോദിച്ചു, ഈ അസുഖം മാറില്ലേയെന്ന്. എന്നാൽ നഷ്ടപെട്ട കാഴ്ച്ച ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെന്നും തൽക്കാലം ഐ ഡ്രോപ്പുകൾ കൊണ്ട് മുന്നോട്ട് പോവാമെന്നും പറഞ്ഞ ഡോക്ടറുടെ വാക്കുകൾ അവരെ ആകെ തളർത്തി.
അന്ന് ഇന്ദുലേഖയുടെ മനസ്സിൽ ഒരു ആഗ്രഹം ഉടലെടുത്തു. കാഴ്ച്ചയില്ലാത്തവരുടെ കൈ പിടിക്കണം. കാഴ്ച്ച തിരികെ നൽകണം. അവരുടെ കാഴ്ച്ചയാവണം. ഇന്ന് സർക്കാരിൻ്റെ പല പദ്ധതികൾ ഉണ്ടെങ്കിലും ഇന്ദുവിൻ്റെ ചിലവിൽ കുറച്ചു പേർക്കെങ്കിലും ചികിത്സ നടത്തികൊടുക്കണം. കാഴ്ചയില്ലാത്ത ഒരാൾക്കെങ്കിലും താൻ മൂലം ലോകം കാണാൻ സാധിക്കണം. കൺമുന്നിൽ നിന്ന് അപ്രത്യക്ഷമായ കാഴ്ച ഇനിയൊരിക്കലും മടങ്ങിവരില്ലെന്ന് തിരിച്ചറിഞ്ഞത് മുതലുള്ള ആഗ്രഹമാണിത്. പണം ഇന്ദുവിന് കാഴ്ച നൽകിയില്ല. പക്ഷേ, പണമില്ലാത്തത് കൊണ്ട് മാത്രം ഈ ലോകത്തെ കണ്ടിട്ടില്ലാത്ത എത്രയോ പേരുണ്ട്. അതിൽ കുറച്ച് പേരെയെങ്കിലും ഈ ലോകമെനിക്ക് കാണിക്കണം – ഇന്ദുലേഖ പറയുന്നു.
കാഴ്ചയില്ലാത്തവർക്ക് വേണ്ടിയുള്ള സ്വപ്ന പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കാനിരിക്കുകയാണ് ഇന്ദുലേഖ. സ്വന്തം നാടായ കണ്ണൂർ പാപ്പിനിശ്ശേരിയിൽ നിന്ന് പദ്ധതി തുടങ്ങാനാണ് ആഗ്രഹം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ രോഗികളെ കണ്ടെത്തി അവരെ ഒപ്പം കൂട്ടി ആവശ്യമായ ചികിത്സ നൽകും. രോഗം പൂർണമായി ഭേദമായ ശേഷം തിരികെ അയയ്ക്കും. തിമിരം ബാധിച്ചവരിൽ നിന്നായിരിക്കും പദ്ധതിയുടെ തുടക്കം.
കാഴ്ചയില്ലാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി പുതു ജീവിതം നൽകുകയെന്ന വലിയ സ്വപ്നത്തിനൊപ്പം തന്റെ രണ്ടാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലുമാണ് ഇന്ദുലേഖ. സ്വപ്നങ്ങൾ ഇനിയുമേറെയുണ്ട്. സ്വന്തം കൺമുന്നിലെ ഇരുട്ട് മറ്റുള്ളവരുടെ കണ്ണിലെ വെളിച്ചമാവുന്നത് അകകണ്ണിലൂടെ കാണാൻ കാത്തിരിക്കുകയാണ് ഇന്ദുലേഖ. കാഴ്ചയില്ലാത്ത തൻ്റെ ജീവിതത്തിൽ ‘ഓർക്കാനിഷ്ടപ്പെടുന്ന ഓർമകളായി ‘ ഈ പദ്ധതി മാറുമെന്ന് അവർക്കുറപ്പാണ്.