ഏറെനാളത്തെ കാത്തിരിപ്പ് ഫലം കണ്ടു. കാൽനടയായി ഹജ്ജിന് പോകുന്ന മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂരിന് വിസ അനുദവിക്കാമെന്ന് പാക്കിസ്ഥാൻ അറിയിച്ചു. ഹജ്ജ് യാത്ര നാളെ പുനരാരംഭിക്കും. പാക്കിസ്ഥാൻ വിസ നൽകാൻ വൈകിയതോടെ ഏകദേശം നാല് മാസത്തോളമായി ശിഹാബ് അമൃത്സറിലെ ആഫിയ കിഡ്സ് സ്കൂളിൽ താമസിച്ചുവരികയായിരുന്നു. ഇന്നാണ് പാക്കിസ്ഥാൻ ശിഹാബിന് വിസ നൽകിയത്.
2022 ജൂൺ രണ്ടിനാണ് ശിഹാബ് ഹജ്ജ് കർമം നിർവഹിക്കാൻ കാൽനടയായി മക്കയിലേക്ക് യാത്ര തിരിച്ചത്. തന്നെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്ന ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലെന്ന് ശിഹാബ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. ഇത് ആരെങ്കിലും അനുകരിക്കേണ്ട മാതൃകയാണെന്ന് തനിക്ക് അഭിപ്രായമില്ല. കാൽനടയായി ഹജ്ജ് ചെയ്യുക എന്നത് ഒരു സ്വപ്നമാണ്. എല്ലാവരുടെയും പ്രാർത്ഥന വേണം. ഇന്ത്യയിലും പാകിസ്ഥാനിലും തൻ്റെ കൂടെ വരാൻ ആരോടും പറഞ്ഞിട്ടില്ലെന്നും ശിഹാബ് പറയുന്നു.
പാകിസ്ഥാൻ തനിക്ക് വിസ നിഷേധിച്ചിട്ടില്ല, കാറ്റഗറിയിൽ വന്ന പ്രശ്നമാണ് തടസത്തിന് കാരണമെന്നും നേരത്തെ ശിഹാബ് വ്യക്തമാക്കിയിരുന്നു. ട്രാൻസിറ്റ് വിസയായിരുന്നു ആവശ്യം. പാകിസ്ഥാൻ സന്ദർശിക്കാൻ ടൂറിസ്റ്റ് വിസ മതിയായിരുന്നു. ഇത് മണിക്കൂറുകൾക്കകം ലഭിക്കും. എന്നാൽ പാകിസ്ഥാനിലൂടെ ഇറാനിലേക്ക് പോകാൻ ട്രാൻസിറ്റ് വിസ വേണം. അതാണ് വിസ ലഭിക്കാൻ വൈകുന്നതെന്ന് ശിഹാബ് മുൻപ് പോസ്റ്റ് ചെയ്ത വീഡിയോയിൽ അറിയിച്ചിരുന്നു.