എമിറേറ്റിലെ താമസക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സാമ്പത്തിക തട്ടിപ്പായി ഭിക്ഷാടനത്തെ ഷാർജ പോലീസ് തരംതിരിച്ചു. കൂടാതെ റമദാനിൽ വികാരം മുതലെടുക്കുന്ന ‘യാചകർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ബോധവൽക്കരണ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ബോധവൽക്കരണ ക്യാമ്പയിനിന്റെ ഭാഗമായി വിശുദ്ധ മാസത്തിൽ ഭിക്ഷാടനം തടയാൻ ലക്ഷ്യമിട്ടുള്ള ഒരു വീഡിയോയും അതോറിറ്റി പങ്കുവച്ചിട്ടുണ്ട്. സമൂഹസുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും കുറ്റകൃത്യങ്ങൾ തടയുന്നതിൽ പങ്കാളികളാകാൻ യാചകരെപറ്റിയുള്ള വിവരങ്ങൾ അറിയിക്കണമെന്നും ഷാർജ പോലീസ് അറിയിച്ചു.
അതേസമയം വിശുദ്ധ റമദാൻ മാസം മുതലെടുക്കാൻ ധാരാളം യാചകർ വിസിറ്റിങ് വിസയിൽ രാജ്യത്തേക്ക് കടന്നതായി പോലീസ് ഓപ്പറേഷൻ ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗ് ജനറൽ ഇബ്രാഹിം അൽ അജൽ പറഞ്ഞു. ഇതിനോടകം തന്നെ അനേകം പേർ അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ അയൽ അറബ് രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളും ഉൾപ്പെടുന്നു. ചിലർ കുടുംബത്തോടൊപ്പം രാജ്യത്ത് റസിഡൻസ് വിസയിലും താമസിക്കുന്നുണ്ട്. അതേസമയം ദുബായിലും ഷാർജയിലുമുള്ള ടൂറിസ്റ്റ് കമ്പനികളാണ് തങ്ങളെ കൊണ്ടുവന്നതെന്ന് കസ്റ്റഡിയിലെടുത്ത യാചകർ സമ്മതിച്ചു.
ആളുകൾ നല്ല കാര്യങ്ങൾ ചെയ്യാനും ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാനും ആഗ്രഹിക്കുന്ന മാസമാണ് റമദാൻ കാലം. അതുകൊണ്ട് തന്നെ സ്ത്രീകളെയും പ്രത്യേക പരിഗണന അർഹിക്കുന്ന ആളുകളെയും കൊണ്ടുവരാൻ കമ്പനികൾ പ്രത്യേക താല്പര്യം കാണിക്കാറുണ്ട്. രേഖകളിൽ വിനോദസഞ്ചാരികളാണെങ്കിലും ഇവരുടെ വൈകല്യമുള്ള സാഹചര്യം പരമാവധി ചൂഷണം ചെയ്യപ്പെടുന്നുണ്ട് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് തടയാൻ പോലീസ് കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും ഷാർജയിലെയും മറ്റ് എമിറേറ്റുകളിലെയും ഭീഷണി നിയന്ത്രിക്കാൻ പൊതുജനങ്ങൾ പോലീസുമായി സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ ഔദ്യോഗികമായി അംഗീകരിച്ച ചാരിറ്റികൾക്ക് മാത്രമേ സംഭാവനകൾ നൽകാൻ പാടുള്ളു എന്നും അധികൃതർ അറിയിച്ചു.