വ്യവസായി എം എ യൂസഫ് അലി, ദേശീയ സുരക്ഷാ ഉപദേഷാടാവ് അജിത് ഡോവലിന്റെ മകൻ വിവേക് ഡോവൽ എന്നിവർക്കെതിരായ വ്യാജവാർത്ത പുറത്തുവിട്ട ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് സമൻസ്. ലഖ്നൗ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് സമൻസ് അയച്ചത്.ലഖ്നൗവിലെ ലുലു മാൾ ഡയറക്ടർ രജിത് രാധാകൃഷ്ണനാണ് അപകീർത്തി കേസ് ഫയൽ ചെയ്തത്. ചാനലിന്റെ യൂട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്ത 2 വീഡിയോകൾക്ക് എതിരായാണ് കേസ്.
പരാതിയിലെ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി ഷാജൻ സ്കറിയ, സിഇഓ ആൻ മേരി ജോർജ്, ഗ്രൂപ്പ് എഡിറ്റർ റിജു , എന്നിവർക്ക് നേരിട്ട് ഹാജരാകാൻ സമൻസ് അയച്ചു. ജൂൺ ഒന്നിന് കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ മുഖേന സമൻസ് കൈപ്പറ്റാൻ ഷാജൻ സ്കറിയക്ക് കോടതി നിർദേശം നൽകി. സുപ്രിം കോടതി മുതിർന്ന അഭിഭാഷകൻ മുകുൾ ജോഷിയാണ് ലുലു ഗ്രൂപ്പിന് വേണ്ടി ഹാജരായത്.
രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയ ശേഷം വിവേക് ഡോവലിന്റെ കമ്പനിയായ ജിഎൻവൈ ഏഷ്യാ ഹെഡ്ജിലേക്ക് 8300 കോടി കള്ളപ്പണ ഇടപാട് വഴിയെത്തി എന്നായിരുന്നു വീഡിയോയുടെ ഉള്ളടക്കം. ലുലു ഗ്രൂപ്പ് ഇന്റർ നാഷണൽ ഡയറക്ടർ മുഹമ്മദ് അൽത്താഫിന് ഇടപാടിൽ ബന്ധമുണ്ടെന്നും വീഡിയോയിൽ ആരോപിച്ചിരുന്നു. ഈ വ്യാജ വീഡിയോ വ്യാപകമായി പ്രചരിച്ചുവെന്നും അത് ലുലു ഗ്രൂപ്പിന്റെ സൽപ്പേരിനെ ബാധിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് അപകീർത്തി കേസ് ഫയൽ ചെയ്തത്.