ദില്ലി: മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. കേസിൽ അറസ്റ്റിലായി അൻപത് ദിവസത്തിന് ശേഷമാണ് കെജ്രിവാളിന് ജാമ്യം കിട്ടുന്നത്. ജൂണ്‍ ഒന്ന് വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഇതോടെ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ അവശേഷിച്ച ഘട്ടങ്ങളിൽ ഇന്ത്യ മുന്നണിയുടെ പ്രചരണമുഖമായി കെജ്രവാൾ കളത്തിൽ നിറയാൻ വഴിയൊരുങ്ങുകയാണ്. കെജ്രിവാളിന് ജാമ്യം അനുവദിക്കുന്നതിനെ ഇഡി അതിശക്തമായി എതിർത്തിരുന്നു. എന്നാൽ ഈ വാദം തള്ളിയാണ് കോടതി കെജ്രിവാളിന് ജാമ്യം നൽകിയത്. ഇന്ത്യ മുന്നണിയുടെ പ്രമുഖ നേതാവായ കെജ്രിവാളിൻ്റെ വരവ് പ്രതിപക്ഷ സംഖ്യത്തിനാകെ ആവേശം പകരുന്നതാണ്.
മെയ് പതിമൂന്നിനാണ് ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശ്, ബിഹാർ,ജാർഖണ്ഡ്,മധ്യപ്രദേശ്, മഹാരാഷ്ട്ര,ഒഡീഷ, തെലങ്കാന,ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലായി 96 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് 13-ന് നടക്കുന്നത്. മെയ് 20-ന് നടക്കുന്ന അഞ്ചാംഘട്ടത്തിലും, മെയ് 25-നുള്ള ആറാം ഘട്ട വോട്ടെടുപ്പിലും ജൂണ്‍ ഒന്നിനുള്ള ഏഴാമത്തേയും അവസാനത്തേയും തെരഞ്ഞെടുപ്പിലും കെജ്രിവാൾ പ്രചരണരംഗത്തുണ്ടാവും. ആറാം ഘട്ടത്തിൽ ഹരിയാനയിലെ പത്ത് സീറ്റുകളിലേക്കും ഡൽഹിയിലെ ഏഴ് സീറ്റുകളിലേക്കും ഏഴാം ഘട്ടത്തിൽ പഞ്ചാബിലെ 13 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുകയാണ്. ദില്ലിക്ക് പുറത്ത് ആം ആദ്മി അധികാരത്തിലുള്ള സംസ്ഥാനമാണ് പഞ്ചാബ്. പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ല സ്ഥലമാണ് ഹരിയാന.