നൂറ്റിപ്പത്താം വയസ്സിൽ ഊന്നുവടിയും കുത്തിപ്പിടിച്ച് സ്കൂളിൽ പഠിക്കാൻ പോവുകയാണ് സൗദി വനിത നൗദ അൽ ഖഹ്താനി.
നിരക്ഷരത ഇല്ലാതാക്കുക എന്ന സൗദിയുടെ പദ്ധതിയുടെ ഭാഗമായാണ് ഇവർ സ്കൂളിൽ പഠിക്കാനായി പോകുന്നത്. ഇതുവരെ സ്കൂളിൽ പഠിക്കാൻ അവസരം ലഭിക്കാതിരുന്ന നൗദ ഇതാദ്യമായാണ് അക്ഷരങ്ങൾ പഠിക്കുന്നത്.
സൗദിയിലെ തെക്ക് പടിഞ്ഞാറൻ ഗ്രാമമായ അൽ റഹ്വാ എന്ന സ്ഥലത്തുള്ള സ്കൂളിലാണ് വയസ്സിൽ സെഞ്ച്വറി പിന്നിട്ടിട്ടും നൗദ പഠിക്കുന്നത്. വയസ്സും വാർദ്ധക്യവുമൊന്നും വിദ്യാഭ്യാസത്തിന് ഒരു തടസ്സമല്ല എന്ന് തെളിയിക്കുകയാണിവർ. നൗദയുടെ മൂത്ത കുട്ടിക്ക് പ്രായം 80 കഴിഞ്ഞു, ഇളയകുട്ടിക്ക് 50 ഉം. പക്ഷേ വൈകിയെത്തിയ വസന്തമെന്നോണം പഠിക്കാനായി കിട്ടിയ അവസരം സന്തോഷത്തോടെ വിനിയോഗിക്കുകയാണ് നൗദ.
ആഴ്ചകൾക്ക് മുൻപാണ് സൗദി വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി പ്രകാരം നിരക്ഷരത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിൽ പ്രദേശത്തെ നിരക്ഷരരായ ആളുകളെ സ്കൂളുകളിൽ പഠിക്കാനായി ചേർത്തത്. അക്ഷരങ്ങൾ വായിക്കാനും എഴുതാനും പഠിച്ചത് ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ചു എന്നാണ് ഈ മുത്തശ്ശി പറയുന്നത്. ദിവസവും സ്കൂളിൽ പോകാനും ഗൃഹ പാഠങ്ങൾ ചെയ്യുക എന്നൊക്കെ 100 വയസ്സ് കഴിഞ്ഞ തന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. എങ്കിലും ജീവിതത്തിന്റെ നല്ല കാലങ്ങൾ അക്ഷരാഭ്യാസം ഇല്ലാതെ കഴിഞ്ഞു പോയതിൽ ദുഃഖമുണ്ടെന്നും നൗദ സൗദി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.