അടുത്തിടെയുണ്ടായ തുർക്കി-സിറിയ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന ജനതക്ക് കൂടുതൽ സഹായമെത്തിച്ച രാജ്യങ്ങളിൽ സൗദി അറേബ്യയും. 26.8 കോടിയുടെ സഹായമാണ് സൗദി അറേബ്യ ഉൾപ്പടെയുള്ള ചില രാജ്യങ്ങൾ നൽകിയത്. 100 കോടി ഡോളറിന്റെ സഹായം തേടി യു.എൻ മാനുഷികകാര്യ ഓഫിസ് ലോകരാജ്യങ്ങളോട് നടത്തിയ അഭ്യർഥനക്കു പിന്നാലെയായിരുന്നു സഹായം. അമേരിക്ക, കുവൈത്ത്, യൂറോപ്യൻ കമീഷൻ, യുഎൻ, കേന്ദ്ര ദുരിതാശ്വാസ ഫണ്ട് എന്നിവയാണ് ഏറ്റവും വലിയ സംഭാവന നൽകിയ മറ്റു രാജ്യങ്ങൾ.
അതേസമയം യുഎൻ ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് ഓഫിസ് (ഒ.സി.എച്ച്.എ) കൂടുതൽ ഫണ്ട് നൽകിയ രാജ്യങ്ങൾക്ക് നന്ദി അറിയിച്ചു. തുർക്കിയ ഭരണകൂടത്തിന്റെ ആവശ്യത്തെ പിന്തുണച്ചാണ് ലോകരാഷ്ട്രങ്ങളോട് സഹായം തേടിയതെന്നും യുഎൻ മാനുഷികകാര്യ ഓഫിസ് മേധാവി ജെൻസ് ലാർകെ അറിയിച്ചു.
രണ്ടു മാസം മുൻപുണ്ടായ ഭൂകമ്പത്തിന്റെ ദുരിതം 90 ലക്ഷം ആളുകളെയാണ് ബാധിച്ചത്. കൂടാതെ 30 ലക്ഷം ആളുകൾ പലായനം ചെയ്യുകയുമുണ്ടായി. ഐക്യരാഷ്ട്ര സഭയുടെ മാനുഷിക ഏജൻസികൾ 41 ലക്ഷത്തിലധികം ആളുകൾക്ക് ഭക്ഷ്യേതര സഹായവും 30 ലക്ഷം ആളുകൾക്ക് അടിയന്തര ഭക്ഷണ സഹായവും എത്തിച്ചിട്ടുണ്ട്. ഏഴുലക്ഷത്തിൽ അധികം ആളുകൾക്ക് ടെന്റുകൾ ഉൾപ്പെടെയുള്ള അടിയന്തര സഹായമെത്തിക്കുന്നതിനും ലോകരാജ്യങ്ങളിൽനിന്ന് പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.