സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കി ഉത്തരവ്. സ്വദേശി കുടുംബങ്ങളോടൊപ്പം ജോലി ചെയ്യുന്ന ഹൗസ് ഡ്രൈവർ, വീട്ടുജോലിക്കാർ, പാചകക്കാർ, ഹോം ട്യൂഷൻ ടീച്ചർ എന്നിവർക്കെല്ലം ഇൻഷുറൻസ് ഉണ്ടായിരിക്കണം. രാജ്യത്തെ മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കാൻ നേരത്തെ മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഉത്തരവിറക്കിയത്.
സൗദി സെൻട്രൽ ബാങ്കായ സാമയും നജും ഇൻഷുറൻസ് സർവീസ് കമ്പനിയും സഹകരിച്ചാണ് പദ്ധതി. ഗാർഹിക തൊഴിലാളിയുടെ മരണം, ജോലി ചെയ്യാനാവാത്ത വിധം വിധം പരിക്കേൽക്കുക, ഗുരുതര രോഗങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ പകരം തൊഴിലാളിയെ റിക്രൂട്ട് ചെയ്ത് എത്തിക്കാനുള്ള ചെലവ് ഇൻഷുറൻസ് കമ്പനിയാണ് വഹിക്കുക.
ഗാർഹിക തൊഴിലാളി മരിച്ചാൽ മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള ചെലവും ഇൻഷുറൻസ് കമ്പനി വഹിക്കും. തൊഴിലാളി ഒളിച്ചോടുക, ജോലി ചെയ്യാൻ വിസമ്മതിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ തൊഴിലുടമക്ക് ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരവും നൽകുന്നതാണ്. അപകടത്തെ തുടർന്ന് അംഗവൈകല്യം നേരിടുന്ന തൊഴിലാളികൾക്ക് മികച്ച നഷ്ടപരിഹാരം ഇൻഷുറൻസ് കമ്പനി ഉറപ്പാക്കും.
സ്പോൺസർ മരിക്കുകയോ, ശമ്പളം മുടങ്ങുകയോ ചെയ്താലും ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് പദ്ധതി പ്രകാരം നഷ്ടപരിഹാരത്തിന് അർഹതയുണ്ട്.