റിയാദ്: ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള അമേരിക്കയുടെ നീക്കത്തിൽ നിന്നും സൗദ്ദി അറേബ്യ പിന്മാറിയതായി സൂചന. ഹമാസ് – ഇസ്രയേൽ സംഘർഷത്തിൻ്രെ പശ്ചാത്തലത്തിലാണ് സൗദ്ദിയുടെ പുതിയ നീക്കം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധം ആരംഭിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ മേഖലയിൽ പുതുതായി രൂപംകൊണ്ട സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഈ ശ്രമം തുലാസിലായെന്നാണ് വിവരം.
പാലസ്തീൻ – ഇസ്രായേൽ വിഷയത്തിൽ ഇറാനുമായും സൗദ്ദി കിരീടാവകാശി ചർച്ച നടത്തിയെന്ന വാർത്തയും ഇതിനിടെ പുറത്തു വന്നിട്ടുണ്ട്. ഇറാൻ പ്രസിഡൻഴ്റ് ഇബ്രാഹിം റെയിസിയുമായി സൌദ്ദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വിഷയം ഫോണിൽ ചർച്ച ചെയ്തുവെന്നാണ് വിവരം. ഇതാദ്യമായാണ് ഇരുനേതാക്കളും തമ്മിൽ ചർച്ച നടക്കുന്നത്. ഫോണിലൂടെയുള്ള ചർച്ച ഏതാണ്ട് 45 മിനിറ്റോളം നീണ്ടെന്നും ഇസ്രയേൽ – ഹമാസ് സംഘർഷം പശ്ചിമേഷ്യയിലാകെ പടരുന്ന സാഹചര്യം ഒഴിവാക്കാൻ ജാഗ്രത പാലിക്കാൻ ഇരുനേതാക്കളും ധാരണയിലെത്തിയെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാലസ്തീൻ വിഷയത്തിൽ ഹമാസിനെ തള്ളിപ്പറയാൻ സൌദ്ദിക്ക് മേൽ അമേരിക്ക സമ്മർദ്ദം ചെലുത്തിയെങ്കിലും സൗദ്ദി ഭരണകൂടം ഇതിനെ അവഗണിച്ചുവെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. സംഘർഷത്തിന് അറുതി വരുത്താൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വിവിധ രാഷ്ട്രത്തലവൻമാരുമായും മേഖലയിലെ പ്രധാന നേതാക്കളുമായും ചർച്ചകൾ നടത്തുന്നുണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ സൗദ്ദി ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. സൗദ്ദിയുമായി തങ്ങൾ നിരന്തര സമ്പർക്കത്തിലാണെന്നാണ് വൈറ്റ് ഹൌസ് അധികൃതരും വ്യക്തമാക്കുന്നത്.