സൗദി അറേബ്യയിൽ അനധികൃതമായി താമസിക്കുന്ന വിദേശികളുടെ കുട്ടികൾക്ക് ഇനിമുതൽ പഠനത്തിനും അവസരം. പുതിയ അധ്യയന വർഷത്തിൽ ഇവർക്ക് സ്കൂളിൽ പ്രവേശനം അനുവദിക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് അനധികൃതമായി താമസിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് സ്കൂളുകൾ പ്രവേശന ഫോമുകൾ നൽകണമെന്നും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അവർ താമസിക്കുന്ന പ്രദേശങ്ങളിലെ എമിറേറ്റുകളുടെ ഓഫീസുകളുമായി ബന്ധപ്പെടാൻ നിർദ്ദേശിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. എമിറേറ്റ് അംഗീകരിച്ച പ്രവേശന ഫോമുകൾ ബന്ധപ്പെട്ട സ്കൂൾ അധികാരികൾക്ക് സമർപ്പിക്കും.
ഓരോ വിദ്യാഭ്യാസ ജില്ലയിലും എൻറോൾ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണത്തെക്കുറിച്ചുള്ള പ്രതിമാസ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇവാലുവേഷൻ ആൻഡ് അഡ്മിഷന് നൽകാൻ വിദ്യാഭ്യാസ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമായ തിരിച്ചറിയൽ രേഖകൾ നൽകുന്നതിന് ശരിയായ രേഖകളില്ലാത്ത രക്ഷിതാവ്, അധ്യയന വർഷത്തിൽ തന്നെ തന്റെ റസിഡൻസി സ്റ്റാറ്റസ് ശരിയാക്കുമെന്ന് ഉറപ്പ് നൽകുകയും വേണം.