ന്യൂയോർക്കിൽ വെച്ച് ആക്രമിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ ആരോഗ്യനിലയിൽ പുരോഗതി. റുഷ്ദിയെ വെന്റിലേറ്ററിൽനിന്ന് മാറ്റി. ഡോക്ടർമാരോട് സംസാരിച്ചതയാണ് റിപ്പോർട്ട്. അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ തുടരുമെന്ന് ഡോക്ടർമാർ അറിയിച്ചു.
ആക്രമണത്തിൽ കഴുത്തിലും കൈഞരമ്പിനും സാരമായ മുറിവേറ്റിരുന്നു. സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്.
പെൻസിൽവാനിയ പെറിയിലെ ആശുപത്രിയിൽ കഴിയുന്ന റുഷ്ദിക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതായി ന്യൂയോർക്ക് ഗവർണർ കാത്തി ഹൊക്കൽ പറഞ്ഞു. ആക്രമണത്തിൽ വിവിധ രാഷ്ട്രത്തലവൻമാരും കലാകാരൻമാരും പ്രതിഷേധിച്ചു.
വെള്ളിയാഴ്ച ഷതാക്വ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രഭാഷണത്തിന് എത്തിയപ്പോഴാണ് റുഷ്ദിക്ക് കുത്തേറ്റത്. പിടിയിലായ അക്രമി ന്യൂജഴ്സി ഫെയർവ്യൂ സ്വദേശി ഹാദി മറ്റര്‍ (24)പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.