കോഴിക്കോട്: മസ്കറ്റ് – കോഴിക്കോട് – മസ്കറ്റ് റൂട്ടിൽ പുതിയ പ്രതിദിന സർവ്വീസുമായി സലാം എയർ. ഒക്ടോബർ ഒന്ന് മുതൽ പുതിയ സർവ്വീസ് ആരംഭിക്കും. സർവ്വീസിനുള്ള ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. നിലവിൽ ഒമാൻ എയർ മസ്കറ്റ് – കോഴിക്കോട് – മസ്കറ്റ് റൂട്ടിൽ രണ്ട് പ്രതിദിന സർവ്വീസുകൾ നടത്തുന്നുണ്ട്. ഇതു കൂടാതെ എയർഇന്ത്യ എക്സ്പ്രസ്സിൻ്റെ ഒരു സർവ്വീസും ഇതേ റൂട്ടിലുണ്ട്. ഇതു കൂടാതെയാണ് സലാം എയർ കൂടി ഇതേ പാതയിൽ സർവ്വീസ് ആരംഭിക്കുന്നത്.
ഒമാനിലെ പ്രവാസികളെ കൂടാതെ ഇതര ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്കും ഉപകാരപ്രദമാകുന്നതാണ് മസ്കറ്റിലേക്കുള്ള ഈ സർവ്വീസ്. മസ്കറ്റിൽ നിന്നും വിവിധ ജിസിസി രാജ്യങ്ങളിലേക്ക് സലാം എയറിൻ്റെ കണക്ഷൻ സർവ്വീസുകൾ ലഭ്യമാണ്. സൗദ്ദി അറേബ്യയിലുള്ള പ്രവാസികൾക്ക് ഈ സൗകര്യം ഉപകാരപ്പെടും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഒമാനിലെ സലാല, യുഎഇയിലെ ഫുജൈറ, സൗദ്ദിയിലെ ജിദ്ദ, മദീന,റിയാദ്, ദമാം തുടങ്ങിയ നഗരങ്ങളിലേക്കും സലാം എയറിൻ്റെ കണക്ഷൻ ഫ്ളൈറ്റുകൾ ലഭ്യമാണ്. ഉംറ തീർത്ഥാടകർക്കും ഈ സർവ്വീസ് ഗുണപ്രദമാകുമെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു.
ഇതോടൊപ്പം ഒമാൻ എയറും ഒക്ടോബർ 29 മുതൽ പുതിയ സർവ്വീസ് ആരംഭിക്കുന്നുണ്ട്. കോഴിക്കോട് നിന്നും വിവിധ ജിസിസി നഗരങ്ങളിലേക്കും ആഫ്രിക്കയിലേയും യൂറോപ്പിലേയും രാജ്യങ്ങളിലേക്കും പോകുന്നവർക്ക് ഈ സർവ്വീസ് കണക്ഷൻ ഫ്ളൈറ്റായി ഉപയോഗപ്പെടുത്താം. സലാം എയറിൽ ദമ്മാമിൽ നിന്ന് കരിപ്പൂരിലേക്ക് 440 റിയാലിനും കരിപ്പൂരിൽ നിന്ന് ദമാമിലേക്ക് 736 റിയാലിനും ഇപ്പോൾ ടിക്കറ്റുകൾ ലഭ്യമാണ്.
നവംബർ മുതൽ അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേയ്സ് കൊച്ചിയിലേക്ക് എട്ട് അധിക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കുമുള്ള പ്രതിദിന സർവീസുകൾ 2024 ജനുവരി ഒന്നുമുതൽ പുനരാരംഭിക്കാനും തീരുമാനിച്ചിരുന്നു. കോവിഡ് കാലത്ത് നിർത്തിവച്ച ചില സെക്ടറുകളിലേക്ക് അബുദാബി ആസ്ഥാനമായുള്ള ബജറ്റ് എയർലൈനായ എയർ അറേബ്യയും സർവീസ് തുടങ്ങിയിരുന്നു.