ചിന്നക്കനാലിൽ നൂറോളം വീടുകൾ തകർക്കുകയും പതിനൊന്ന് പേരെ കൊലപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് വനംവകുപ്പിൻ്റെ പ്രത്യേക ദൗത്യസംഘം പിടികൂടി പെരിയാർ വനത്തിലേക്ക് മാറ്റിയ കാട്ടാന അരിക്കൊമ്പൻ്റെ ജീവിതം സിനിമയാവുന്നു. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യാഹിയയാണ്. സുഹൈൽ എം കോയയാണ് അരിക്കൊമ്പൻ സിനിമയുടെ കഥ ഒരുക്കുന്നത്. ഇടി, മോഹൻലാൽ, ഖ്വൽബ് എന്നീ സിനിമകളുടെ സംവിധായകനായിരുന്നു സാജിദ് യാഹിയ.
അരിക്കൊമ്പനെ അനുകൂലിച്ചും എതിർത്തും സമൂഹമാധ്യമങ്ങളിൽ ചർച്ച തുടരുന്നതിനിടെയാണ് അരിക്കൊമ്പനെ പ്രമേയമാക്കി സിനിമ വരുന്നത്. ആനകൾ കേന്ദ്രകഥാപാത്രമായി നേരത്തെയും മലയാളത്തിൽ സിനിമകൾ വന്നിട്ടുണ്ട്. ഗുരുവായൂർ കേശവൻ എന്ന പ്രശസ്തനായ ആനയുടെ പേരിലും സിനിമയുണ്ടായിരുന്നു. പട്ടാഭിഷേകം, ഗജകേസരിയോഗം, സമ്മാനം എന്നിങ്ങനെ ആനകളെ ചുറ്റി കഥ പറയുന്ന പല സിനിമകളുണ്ട്. എന്നാൽ ഒരു കാട്ടാനയെ അടിസ്ഥാനമാക്കി സിനിമ വരുന്നത് ഇതാദ്യമായാണ്.
എൻ. എം. ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ,മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ പി എന്നിവർ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ താര നിർണ്ണയം പുരോഗമിച്ചു വരികയാണെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.