യുക്രൈനിൽ ആക്രമണം ശക്തമാക്കാനൊരുങ്ങി റഷ്യ. റഷ്യയുടെ എട്ട് മാസം പിന്നിട്ട അധിനിവേശത്തിന് കഴിഞ്ഞ മാസങ്ങളിൽ യുക്രെയ്ൻ പാശ്ചാത്യ ആയുധ സഹായത്തോടെ കനത്ത തിരിച്ചടി നൽകിയിരുന്നു. എന്നാൽ അതിന് ശേഷം റഷ്യ ആക്രമണം കടുപ്പിച്ചിരിക്കയാണ്. ക്രൂസ് മിസൈലുകളും ഇറാൻ നിർമിത ഡ്രോണുകളും ഉപയോഗിച്ച് യുക്രെയ്ൻ നഗരങ്ങളിൽ തുടർച്ചയായ ആക്രമണമാണ് റഷ്യ ലക്ഷ്യമിടുന്നത്. തെക്കൻ യുക്രെയ്നിലെ നോവ കഖോവ്ക അണക്കെട്ട് തകർക്കാനുള്ള ശ്രമമാണ് ഇതെന്ന് യുക്രെയ്ൻ ആരോപിച്ചു.
ഇതേതുടർന്ന് ആക്രമണത്തിൽ നിന്ന് പിന്മാറാൻ റഷ്യയ്ക്കു മുന്നറിയിപ്പു നൽകണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പാശ്ചാത്യ രാജ്യങ്ങളോട് അഭ്യർഥിച്ചു. അതേസമയം ഹേഴ്സനിൽ നിന്ന് രക്ഷപ്പെടുന്നവരുടെ നേരെ യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായി റഷ്യ ആരോപിച്ചു. ഹേഴ്സനിലെ യുക്രെയ്ൻ സേനയുടെ വിദേശ ആയുധ ഡിപ്പോ തകർത്തതായും റഷ്യ അവകാശപ്പെട്ടു.
യുക്രെയ്നിന്റെ വൈദ്യുതി വിതരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഒട്ടേറെ ആക്രമണം ഇതിനോടകം തന്നെ സംഭവിച്ചിട്ടുണ്ട്. ഇതേ തുടർന്ന് തലസ്ഥാനമായ കീവ് ഉൾപ്പെടെ യുക്രെയ്നിന്റെ പലഭാഗത്തും വൈദ്യുതിയില്ലാതെ ജനം ദുരിതത്തിലാണ്. അതേസമയം ഹേഴ്സൻ നഗരം പിടിക്കാനായി ഡിനിപ്രോ നദിക്കരയിലൂടെ മുന്നേറുന്ന യുക്രെയ്ൻ സേനയെ തടയാനുള്ള റഷ്യയുടെ ശ്രമമാണ് നോവ കഖോവ്ക അണക്കെട്ടിനു ഭീഷണിയാവുന്നത്. അണക്കെട്ട് തകർന്നാൽ 2014 ൽ റഷ്യ പിടിച്ച ക്രൈമിയ ഉൾപ്പെടെ തെക്കൻ യുക്രെയ്നിന്റെ വലിയൊരു ഭാഗം വെള്ളത്തിനടിയിലാകും. വൻദുരന്തത്തിനിടയാക്കുന്ന ഈ ഭീകരപ്രവർത്തനത്തിൽ നിന്ന് റഷ്യ പിന്മാറണമെന്നും സെലെൻസ്കി അഭ്യർഥിച്ചു.
ഇതേസമയം, ഇറാന്റെ സൈനികർ ക്രൈമിയയിൽ ഉണ്ടെന്നും ഇറാൻ നിർമിത ഡ്രോണുകൾ ഉപയോഗിച്ച് ആക്രമിക്കാൻ അവർ റഷ്യയെ സഹായിക്കുന്നതായും യുഎസ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകൾ ലഭ്യമായിട്ടുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് നെഡ് പ്രൈസ് വാഷിങ്ടനിൽ പറഞ്ഞു. അതേസമയം റഷ്യയുടെ പ്രതിരോധ മന്ത്രി സെർഗെയ് ഷൊയ്ഗു യുഎസ് പ്രതിരോധ മന്ത്രി ലോയ്ഡ് ഓസ്റ്റിനെ ഫോണിൽ ബന്ധപ്പെട്ട് യുക്രെയ്ൻ പ്രശ്നം ചർച്ച ചെയ്തതായും റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.