യുക്രെയ്നിലെ തലസ്ഥാന നഗരത്തിലുൾപ്പെടെ റഷ്യ വ്യോമാക്രമണം ശക്തമാക്കി. സപൊറീഷ നഗരത്തിനു സമീപമുള്ള വിൽനിയാൻസ്കിലെ ആശുപത്രിയിൽ മിസൈൽ പതിച്ച് 2 ദിവസം മാത്രം പ്രായമുളള കുഞ്ഞ് മരിച്ചു. അതേസമയം അമ്മയെയും ആശുപത്രി ജീവനക്കാരെയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു ജീവനോടെ പുറത്തെടുത്തുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കീവിൽ മിസൈൽ ആക്രമണത്തിൽ ഇരുനിലക്കെട്ടിടം തകർന്ന് ഒരാൾ മരിച്ചു. മറ്റൊരാൾക്കു പരുക്കേറ്റിട്ടുമുണ്ട്. ആക്രമണം മൂലം നഗരത്തിലെ വൈദ്യുതിയും ജല വിതരണവും നിലച്ചു. വൈദ്യുതിയില്ലാതെ ആശുപത്രികളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിൽ ഭീകരപ്രവർത്തനത്തിനു പിന്തുണ നൽകുന്ന രാജ്യമായി റഷ്യയെ മുദ്രകുത്താൻ യൂറോപ്യൻ പാർലമെന്റ് തീരുമാനിച്ചു. ഊർജനിലയങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, അഭയകേന്ദ്രങ്ങൾ തുടങ്ങിയവയെ ആക്രമിക്കാൻ ലക്ഷ്യമിടുന്നതിലൂടെ രാജ്യാന്തര നിയമങ്ങൾ ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ പ്രതീകാത്മക നടപടി.
അതേസമയം ബ്രിട്ടൻ ഇതാദ്യമായി പൈലറ്റുൾപ്പെടെ മൂന്ന് ഹെലികോപ്റ്ററുകൾ യുക്രെയ്നിലേക്ക് അയയ്ക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ യൂറോപ്യൻ യൂണിയൻ 250 കോടി യൂറോ അനുവദിച്ചിട്ടുമുണ്ട്. യുഎസിൽനിന്നുള്ള സഹായമായി 450 കോടി ഡോളർ വരും ആഴ്ചകളിലായി യുക്രൈന് ലഭിക്കും. എന്നാൽ യുക്രെയ്ൻ ജനത ഇന്നനുഭിക്കുന്ന ദുരിതങ്ങൾ 1930 കളിൽ സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിൻ സൃഷ്ടിച്ച പട്ടിണിദുരിതങ്ങൾക്കു സമാനമാണെന്ന് ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടു. 90 വർഷം മുൻപാണ് യുക്രെയ്നിൽ 30 ലക്ഷം പേർ മരിച്ചു വീണ ദുരന്തമുണ്ടായത്. ഇതിന് പിന്നിൽ കൃഷിഭൂമി പിടിച്ചെടുക്കാനുള്ള സ്റ്റാലിന്റെ തീരുമാനമായിരുന്നു.