പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. 19 പ്രതിപക്ഷ പാര്‍ട്ടികളാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് അറിയിച്ച് സംയുക്ത പ്രസ്താവനയിറക്കിയത്. മെയ് 28നാണ് ഉദ്ഘാടന ചടങ്ങ്.
കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ, സിപിഐഎം, ആര്‍ജെഡി, മുസ്ലീം ലീഗ്, നാഷണല്‍ കോണ്‍ഫറന്‍സ്, രാഷ്ട്രീയ ലോക്ദള്‍, ജനതാദള്‍ യുണൈറ്റഡ്, ആംആദ്മി പാര്‍ട്ടി, ശിവസേന, എന്‍സിപി, എസ്പി, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കേരളാ കോണ്‍ഗ്രസ് എം, ആര്‍എസ്പി, വിടുതലൈ ചിരുതൈഗള്‍ കച്ചി തുടങ്ങി 19 പ്രതിപക്ഷ പാര്‍ട്ടികളാണ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച് സംയുക്ത പ്രസ്താവനയിറക്കിയത്.
ബി.ആര്.എസ് പ്രത്യേകമായി ആയിരിക്കും പ്രസ്താവനയിറക്കുക. അതേസമയം ബിജു ജനതാദള്‍, വൈ.ആര്.എസ് കോണ്‍ഗ്രസ് എന്നിവര്‍ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല.
രാഷ്ട്രപതിയെ മാത്രമല്ല, പ്രധാനമന്ത്രി അപമാനിച്ചത് ജനാധിപത്യത്തെക്കൂടിയാണെന്ന് സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു. പ്രോട്ടോക്കോള്‍ ലംഘനമാണ് ഇതിലൂടെ ചെയ്യുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
ഭരണഘടനയുടെ 79-ആം അനുച്ഛേദം അനുസരിച്ച് രാഷ്ട്രപതിയാണ് പാര്‍ലമെന്റിന്റെ അവസാന വാക്ക്. എന്നാല്‍ മര്യാദയില്ലാത്ത പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രപതി തഴയപ്പെടുകായാണുണ്ടായത്. ഗോത്രവിഭാഗത്തില്‍ നിന്നുള്ള വനിത രാഷ്ട്രപതിയായതിന്റെ സന്തോഷം കെടുത്തുന്ന നടപടിയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
ഉദ്ഘാടന ചടങ്ങിന് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് ദളിതരെയും ആദിവാസികളെയും സ്ത്രീകളെയും അപമാനിക്കുന്നതിന് സമമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തീവാരിയും പറഞ്ഞു.