യു.എ.ഇയിലെ വാഹനാപകടത്തെ സംബന്ധിച്ച സുപ്രധാന പഠന റിപ്പോർട്ട് പുറത്ത്. റോഡ് സുരക്ഷാ ബോധവത്കരണ ഗ്രൂപ്പും വാഹനാപകട ഇൻഷൂറൻസ് കമ്പനിയുമായ ടോക്യോമറൈനും നടത്തിയ പഠന റിപ്പോർട്ട് പ്രകാരം യു.എ.ഇയിൽ ഉണ്ടാകുന്ന വാഹനാപകടത്തിൽ പെടുന്നവരിൽ 50% പേരും ഇന്ത്യക്കാരാണ്. ഇതിൽ പകുതിയിലേറെയും 30നും 40നും ഇടയിൽ പ്രായമുള്ള യുവാക്കളാണെന്നുള്ളതാണ് നിർഭാഗ്യകരം.
അപകടത്തിന് ഇരയാകുന്നവരിൽ ഇന്ത്യ കഴിഞ്ഞാൽ കൂടുതലുള്ളത് യു.എ.ഇ സ്വദേശികളാണ്. ഇരകളിൽ19 ശതമാനമാണ് ഇമറാത്തികൾ. ഈജിപ്തുകാരും, പാകിസ്താൻകാരും ആറു ശതമാനം വീതം ഇരകളാകുന്നു. ഫിലിപ്പൈൻസുകാർ നാല് ശതമാനവും മറ്റ് രാജ്യക്കാർ 15 ശതമാനവും അപകടത്തിൽപെടുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഉച്ചക്ക് 12 മുതൽ രാത്രി എട്ട് വരെയുള്ള സമയത്താണ് കൂടുതൽ അപകടങ്ങളുണ്ടാകുന്നത്. ഇതിൽ ഉച്ചക്ക് 12 മുതൽ രണ്ട് വരെയും വൈകുന്നേരം ആറ് മുതൽ എട്ട് വരെയുമാണ് ഏറ്റവുമധികം വാഹനങ്ങളും അപകടത്തിൽപെടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സമയങ്ങളിൽ റോഡിന് ചൂട് കൂടുന്നതും വാഹനങ്ങൾ കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതുമാണ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് റോഡ് സേഫ്റ്റി ഗ്രൂപ്പ് യു.എ.ഇ സ്ഥാപകൻ തോമസ് എഡൽമാൻ പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിലെ റോഡപകടങ്ങളിൽ നിരവധി മലയാളികളുടെ ജീവനുകൾ ഇതിനകം നഷ്ടമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ യുഎഇയിൽ നിന്നും പുറത്തുവരുന്ന പഠന റിപ്പോർട്ട് മലയാളികൾക്കും ഏറെ ആശങ്കയുണ്ടാക്കുന്ന ഒന്നാണ്.