വീണ്ടും വിവാദങ്ങളിൽപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. വളർത്തു നായയുമായി പാർക്കിലേക്ക് പ്രവേശിച്ചതാണ് പുതിയ വിവാദത്തിന് കാരണം. ഋഷി സുനകും കുടുംബവും തന്റെ നായയുമായി നടക്കാനെത്തുകയായിരുന്നു. സെൻട്രൽ ലണ്ടനിലെ ഹൈഡ്രേ പാർക്കിലാണ് സംഭവം. ഋഷി സുനകിനും കുടുംബത്തിനുമൊപ്പം വളർത്തുനായ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി പാർക്കിലേക്ക് പുറത്തുനിന്നുള്ള മൃഗങ്ങളെ പ്രവേശിപ്പിക്കുന്നത് നിരോധിച്ചിരുന്നു. എന്നാൽ ഈ നിയമം ലംഘിച്ചു കൊണ്ടായിരുന്നു ഋഷി സുനകിന്റേയും കുടുംബത്തിന്റേയും പ്രവേശനം. എന്നാൽ ഇത് ശ്രദ്ധയിൽ പെട്ട പൊലീസ് ഉദ്യോഗസ്ഥർ പാർക്കിൽ വളർത്തുമൃഗങ്ങൾക്ക് പ്രവേശനമില്ലെന്ന് ഋഷി സുനകിന്റെ ഭാര്യയായ അക്ഷതാ മൂർത്തിയോട് പറയുകയായിരുന്നു.
സംഭവത്തിൽ പ്രതികരിക്കാൻ ഇതുവരെ ഋഷി സുനകിന്റെ വക്താവ് തയ്യാറായില്ല. യാത്രയ്ക്കിടെ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ഋഷി സുനകിന് നേരത്തെ ബ്രിട്ടിഷ് പൊലീസ് പിഴയിട്ടിരുന്നു. പുതിയ ലെവൽ അപ്പ് ക്യാമ്പയിനെ പറ്റി ഋഷി സുനക് ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഈ വീഡിയോ വൈറലായതോടെയാണ് പൊലീസ് പ്രധാനമന്ത്രിക്ക് പിഴയിട്ടത്.