ബ്രിട്ടൻ്റെ പ്രധാനമന്ത്രിയായി ചരിത്രം കുറിച്ച് ഇന്ത്യൻ വംശജനായ ഋഷി സുനക്. ബ്രിട്ടൻ്റെ പ്രധാനമന്ത്രിയാകുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാണ് 42കാരനായ ഋഷി. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും പിന്നാലെ ഹൗസ് ഓഫ് കോമൺസ് നേതാവ് പെനി മോർഡൻ്റും പിന്മാറിയതോടെ എതിരില്ലാതെയാണ് ഋഷി സുനക് പ്രധാനമന്ത്രിയായത്.
നൂറിലെറെ എംപിമാരുടെ പരസ്യപിന്തുണ നേടിയാണ് ഋഷി സുനക് പ്രധാനമന്ത്രിയാകുന്നത്. 57 എംപിമാരുടെ പിന്തുണ മാത്രമേ ബോറിസ് ജോൺസന് ഉറപ്പാക്കാനായുള്ളൂ. ഏഴുമാസത്തിനിടെ ബ്രിട്ടന്റെ പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന മൂന്നാമത്തെയാളാണ് ഋഷി. ബോറിസ് ജോണ്‍സന്റെ രാജിക്കു പിന്നാലെ അധികാരത്തിലെത്തിയ ലിസ് ട്രസ് ഒക്ടോബര്‍ 20-ന് രാജിവെച്ചിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കുള്ളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഋഷിയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു മുന്‍പ് ലിസ് അധികാരത്തിലെത്തിയത്. എന്നാല്‍ ഒന്നരമാസത്തിനിപ്പുറം ലിസിന് രാജിവെക്കേണ്ടിവന്നു.
147 എംപിമാരുടെ പരസ്യപിന്തുണ ഉറപ്പാക്കി ഞായറാഴ്ച ഋഷി സുനക് സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറ്റുകയാണ് പ്രഥമ ദൗത്യമെന്ന് വ്യക്തമാക്കുകയും ചെയ്തു. പഞ്ചാബി വേരുകളുള്ള ഋഷി ജനിച്ചത് ഇംഗ്ലണ്ടിലാണ്. ഇൻഫോസിസ് സഹ സ്ഥാപകൻ നാരായണമൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് ഋഷി സുനകിൻ്റെ ഭാര്യ.
— Penny Mordaunt (@PennyMordaunt) October 24, 2022