ലോകകപ്പ് മത്സരം കാണുന്നതിനായി നിരവധി പേരാണ് ഖത്തറിലേക്ക് ഒഴുകിയെത്തുന്നത്. അതുകൊണ്ട് തന്നെ ഖത്തറിലെ യാത്രക്കാരുടെ എണ്ണവും വർദ്ധിക്കുന്നു. ഈ തിരക്ക് കണക്കിലെടുത്ത് ടാക്സികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി ഗതാഗത മന്ത്രാലയം കൂടുതൽ ഇളവുകൾ നൽകിയിരിക്കുകയാണ്.
ഖത്തറിലെ ഡ്രൈവിംഗ് ലൈസെൻസുള്ള താമസക്കാർക്ക് ഊബർ ഉൾപ്പെടെയുള്ള റൈഡർ ഷെയർ ആപ്പ് ടാക്സികൾ ഓടിക്കാം. ഇതിന് ലിമോസിൻ കമ്പനികളുടെ രജിസ്ട്രേഷൻ ആവശ്യമില്ല. അതേസമയം ഡിസംബർ 20 വരെയായിരിക്കും ഈ ആനുകൂല്യമെന്നും മന്ത്രാലയം വ്യക്തമാക്കി.
ലോകകപ്പ് വേളയിലെ വരുമാന മാർഗം കൂടിയാണിത്. ഡ്രൈവിംഗ് ലൈസൻസുള്ള 21 വയസ്സ് പൂർത്തിയായ ആർക്കും ലോകകപ്പ് സമയത്ത് ഈ ഭേദഗതി ഉപയോഗപ്പെടുത്താം. സുപ്രീം കമ്മിറ്റിയും ഇത് അംഗീകരിച്ചിട്ടുണ്ട്. അതേസമയം 2017-2022 മോഡലിലുള്ളവയായിരിക്കണം വാഹനങ്ങൾ. കൂടാതെ ഖത്തർ ഐ ഡി യും ഡ്രൈവിംഗ് ലൈസൻസും വേണം എന്നിവയാണ് നിബന്ധനകൾ.
ലോകകപ്പ് വേളയിൽ ഖത്തറിലേക്കെത്തുന്ന അന്താരാഷ്ട്ര യാത്രികർക്ക് ഏറ്റവും മികച്ച സുരക്ഷിതമായ യാത്രനുഭവം നൽകാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. അതിനയാണ് സ്വകാര്യ മേഖലയുമായി സഹകരിച്ച് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്.മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് അധികവരുമാനം നേടാനും ഈ പദ്ധതി പ്രയോജനപ്പെടുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി മൊബൈലിറ്റി ഓപ്പറേഷൻസ് ഡയറക്ടർ ഥാനി അൽ സാറ പറഞ്ഞു.