ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശവുമായി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. പ്രധാന നഗരങ്ങളിൽ സുരക്ഷ കർശനമാക്കാണ് തീരുമാനം. റിപ്പബ്ലിക് ദിന സന്ദേശം നൽകാനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.
വൈകിട്ട് 7 മുതൽ ആകാശവാണിയുടെ ദേശീയ ശൃംഖലയിലും, ദൂരദർശൻ കേന്ദ്രയുടെ എല്ലാ ചാനലുകളിലും ഹിന്ദിയിലും ഇംഗ്ലീഷിലും പ്രസംഗം സംപ്രേഷണം ചെയ്യും. ഈ വർഷം റിപ്പബ്ലിക്ക് ദിന പരേഡിലെ മുഖ്യാതിഥി ഈജിപ്റ്റിൻ്റെ പ്രസിഡൻ്റാണ്. ഇന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച് നടത്തുമെന്നാണ് വിവരം.
സായുധ സേനയുടെയും അർദ്ധസൈനിക സേനയുടെയും മാർച്ച് പാസ്റ്റ് കർത്തവ്യ പഥിൽ നടക്കും. സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിലെ വിവിധ വകുപ്പുകളുടെയും ടാബ്ലോകൾ, കുട്ടികളുടെ സാംസ്കാരിക പ്രകടനങ്ങൾ, മോട്ടോർസൈക്കിൾ റൈഡുകൾ, വിജയ് ചൗക്കിലെ ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങ്, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള എൻസിസി റാലി എന്നിവ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായുണ്ടാകും.
ജൻ ഭാഗിദാരിഎന്ന പ്രധാനമന്ത്രിയുടെ ആശയത്തെ അടിസ്ഥാനമാക്കിയാണ് ആഘോഷങ്ങളുടെ ആസൂത്രണമെന്ന് പ്രതിരോധ സെക്രട്ടറി ഗിരിധർ അരമന വ്യക്തമാക്കി. നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ജന്മദിനമായ ജനുവരി 23ന് തുടങ്ങിയ ആഘോഷങ്ങൾ രക്തസാക്ഷി ദിനമായി ആചരിക്കുന്ന ജനുവരി 30ന് അവസാനിക്കും.