അയർലൻഡിലേക്ക് അഭയാർത്ഥികൾ കൂടുതൽ എത്തിയതോടെ പ്രതിസന്ധി രൂക്ഷമാകുന്നു. ഡബ്ലിനിലെ സിറ്റിവെസ്റ്റ് ട്രാൻസിറ്റ് ഹബ്ബിൽ അഭയാർത്ഥികളാൽ നിറഞ്ഞതോടെ മറ്റ് താമസ സൗകര്യം ഒരുക്കാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് രാജ്യം. താമസിക്കാൻ ഇടമില്ലാത്തതിനാൽ യുക്രൈനിൽ നിന്നെത്തിയ 33 അഭയാർഥികളെയാണ് ഇവിടെ നിന്നും തിരിച്ചയച്ചത്. തിരിച്ചയച്ചവരെല്ലാം പുരുഷൻമാരാണെന്നും, സ്ത്രീകളെയും കുട്ടികളെയും മടക്കി അയച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
അഭയാർഥികൾക്ക് താമസസൗകര്യം ഉറപ്പുനൽകാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ചിൽഡ്രൻ ആൻഡ് ഇന്റഗ്രേഷൻ വകുപ്പ് മന്ത്രി റോഡറിക് ഒ’ഗോർമാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ വിഷയം യുക്രൈൻ എംബസിയെ അറിയിച്ചതായും, മറ്റു ഇ.യു രാജ്യങ്ങളിലേക്ക് അഭയാർഥികളെ അയക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സാധ്യമാവുന്നിടത്തെല്ലാം മാനുഷിക സഹായങ്ങൾ നൽകുന്നത് അയർലൻഡ് തുടരുമെന്ന് സഹമന്ത്രി നിയാൽ കോളിൻസ്പറഞ്ഞു. യുക്രൈനിൽ നിന്നും യുദ്ധം ഭയന്ന് എത്തുന്നവരെ സംരക്ഷിക്കാൻ കൂടുതൽ ഇടങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് സർക്കാർ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അയര്‍ലന്‍ഡിലെത്തുന്ന യുക്രൈന് അഭയാര്‍ഥികള്‍ക്ക് താമസസൗകര്യം നല്‍കാതെ തിരിച്ചയക്കുന്ന നടപടികള്‍ ആശങ്കാജനകമെന്ന് അയര്‍ലന്‍ഡിലെ യുക്രൈന് അംബാസിഡര്‍ ലാരിസ ഗെരാസ്കോ പറഞ്ഞു. കൂടുതൽ പേരെ തിരിച്ചയച്ച സാഹചര്യത്തിലാണ് യുക്രൈന് അംബാസിഡറുടെ പ്രതികരണം.