ദില്ലി: ഈ വർഷം ഓഗസ്റ്റ് 15 നകം 75 വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ നിരത്തിലിറക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം ലക്ഷ്യം കാണില്ലെന്ന് സൂചന. വന്ദേഭാരത് ട്രെയിനുകളുടെ നിർമ്മാണം വിചാരിച്ച രീതിയിൽ മുന്നോട്ട് പോകാതെ വന്നതോടെയാണ് ആഗസ്റ്റോടെ 75 വന്ദേഭാരത് ട്രെയിനുകൾ എന്ന പദ്ധതി ഫലം കാണില്ലെന്ന് വ്യക്തമാവുന്നത്.
ട്രെയിൻ നിർമ്മാണം വൈകുന്ന സാഹചര്യത്തിൽ 16 കോച്ചുകൾക്ക് പകരം എട്ട് കോച്ചുകളുള്ള മിനി വന്ദേഭാരത് ട്രെയിനുകളാണ് ഇപ്പോൾ കൂടുതലായി പുറത്തിറക്കുന്നത്. എട്ട് കോച്ചുകളുള്ള പുതിയ ഡൽഹി-ഡെറാഡൂൺ വന്ദേ ഭാരതിന്റെ ഉദ്ഘാടനം വ്യാഴാഴ്ച ഡെറാഢൂണിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ഗുവാഹത്തിക്കും ന്യൂജൽപായ്ഗുരിക്കുമിടയിൽ എട്ട് കോച്ചുകളുള്ള മറ്റൊരു വന്ദേഭാരത് ട്രെയിൻ അടുത്ത ആഴ്ച സർവ്വീസ് ആരംഭിക്കുന്നുണ്ട്. ഇതോടെ വടക്കുകിഴക്കൻ ഇന്ത്യയിലേക്ക് വന്ദേഭാരത് എത്തും.
കാസർകോട് വന്ദേഭാരത് കൂടാതെ ഒരു വന്ദേഭാരത് ട്രെയിൻ കൂടി കേരളത്തിലേക്ക് എത്തുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇപ്പോൾ സർവ്വീസ് നടത്തുന്ന കാസർകോട് വന്ദേഭാരതിന് പെയർ ട്രെയിനായി പുതിയ വന്ദേഭാരത് വരാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ മംഗലാപുരം – കൊച്ചി, മംഗലാപുരം – കോയമ്പത്തൂർ, കൊച്ചി – ബെംഗളൂരു ഇതിൽ ഏതെങ്കിലും ഒരു റൂട്ടിൽ വന്ദേഭാരത് എക്സ്പ്രസ്സ് കേരളം പ്രതീക്ഷിക്കുന്നുണ്ട്
അതേസമയം 160 കിലോമീറ്റർ വേഗത്തിൽ വരെ കുതിക്കാൻ സാധിക്കുന്ന വന്ദേഭാരത് ട്രെയിനുകൾ 64 കി.മീ ശരാശരി വേഗത്തിൽ ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയാണെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ തന്നെ പറയുന്നത്. പുതിയ ഡൽഹി-ഡെറാഡൂൺ വന്ദേഭാരതിന്റെ ശരാശരി വേഗവും 64 കി.മീ ആണ്. പാളത്തിലെ വളവുകൾ നിവർത്തുകയും ബലപ്പെടുത്തുകയും ചെയ്താൽ മാത്രമേ നൂറ് കിലോമീറ്റർ വേഗത്തിന് മുകളിൽ വന്ദേഭാരതിന് ഓടാനാവൂ എന്നതാണ് അവസ്ഥ.
അതേസമയം പാളങ്ങൾ ബലപ്പെടുത്താനും വളവുകൾ നിവർത്താനുമുള്ള ജോലികൾ രാജ്യവ്യാപകമായി പുരോഗമിക്കുകയാണെന്നും ഡിവിഷണൽ റെയിൽവേ മാനേജർമാരും ജനറൽ മാനേജർമാരും ഇക്കാര്യത്തിൽ പൂർണമേൽനോട്ടം വഹിക്കുന്നുണ്ടെന്നും റെയിൽവേ ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിനുകളുടെ നിർമ്മാണം കൂടുതൽ വേഗത്തിലാക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. മൂന്ന് ദിവസം കൂടുമ്പോൾ ഒരു ട്രെയിൻ പുറത്തിറക്കാൻ സാധിക്കുന്ന രീതിയിൽ വന്ദേഭാരത് ട്രെയിനുകളുടെ നിർമ്മാണം ശക്തിപ്പെടുത്തും – മന്ത്രി അറിയിച്ചു.