രാഹുൽ ഗാന്ധിഎംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ ഡൽഹിയിലെ ഔദ്യോഗിക വസതി ഉടൻ ഒഴിയേണ്ടി വരുമെന്ന് സൂചന. ഒരു മാസത്തിനകം വീടൊഴിയാൻ നോട്ടീസ് നൽകിയേക്കും. വയനാട് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ നിലവിൽ തടസങ്ങളില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. നിയമ വിദഗ്ധരുമായി ആലോചിച്ചാണ് തീരുമാനമെന്നും ഒരു മണ്ഡലവും ഒഴിച്ചിടേണ്ടതില്ലെന്നാണ് നയമെന്നും കമ്മീഷൻ വ്യക്തമാക്കുന്നു.
വിഷയത്തിൽ കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കാൻ രാഹുൽഗാന്ധി ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തും. അതേസമയം സംസ്ഥാന കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രതിഷേധം തുടരും. തിങ്കളാഴ്ച മുതൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.
അതേസമയം രാഹുൽ ഗാന്ധിക്കായി തെരുവില്‍ പ്രതിഷേധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് വ്യക്തമാക്കി. വയനാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടാവാന്‍ സാധ്യതയില്ലെന്നും ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷം മല്‍സരിക്കുമെന്നും എം.വി.ഗോവിന്ദന് ഡല്‍ഹിയില്‍ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ സമീപനമെന്നും അദ്ദേഹം വിമർശിച്ചു.