സ്കോട്ലൻഡിൽ സ്ഥിരതാമസമാക്കിയ മലയാളിക്ക് നേരെ വംശീയ ആക്രമണമുണ്ടായി. സ്കോട്ലൻഡിലെ തലസ്ഥാനമായ എഡിൻബറയിൽ സ്ഥിരതാമസമാക്കിയ മലയാളി ബിനു ചാവയ്ക്കാമണ്ണിൽ ജോർജ് ആണ് ക്രൂരമായ ആക്രമണത്തിനിരയായത്. ഫെറി റോഡ് പ്രദേശത്ത് രാത്രി ജോലി കഴിഞ്ഞു ഇദ്ദേഹം ബസ് കാത്തുനിൽക്കുകയായിരുന്നു. ഈ സമയം അങ്ങോട്ടെത്തിയ ഒരു കൂട്ടം ചെറുപ്പക്കാർ ബിനുവിനെ ആദ്യം വംശീയമായി അധിക്ഷേപിച്ചു. എന്നാൽ ബിനു മാറി പോകുവാൻ ശ്രമിച്ചെങ്കിലും ഇവർ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. മുഖത്ത് പലപ്രാവശ്യം ഇടിയേറ്റ ബിനു ബോധം നഷ്ടപ്പെട്ടതോടെ താഴെ വീഴുകയും ചെറുപ്പക്കാരിൽ ഒരാൾ ബിനുവിന്റെ ബാഗ് എടുത്ത് ഓടുകയും ചെയ്തു.
നാട്ടുകാർ പൊലീസിനെ വിളിച്ചറിയിച്ചതിനെ തുടർന്ന് ബിനു ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സുഹൃത്തുക്കൾ സ്ഥലത്തെത്തി പൊലീസിന്റെ സഹായത്തോടെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ബിനുവിനെ വീട്ടിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ പന്ത്രണ്ട് വർഷമായി ബിനു ഇവിടെ തന്നെയാണ് ജോലി ചെയ്യുന്നത്. ഇവിടെ നിന്നും ഇത്തരം ഒരു അനുഭവം ഉണ്ടായത് ബിനു ഞെട്ടലോടെ പറഞ്ഞു. എന്നാൽ പൊതുവേ വംശീയ ആക്രമണങ്ങൾ സ്കോട്ലൻഡിൽ സാധാരണ കുറവാണ്. എന്നാലിപ്പോൾ ഇത്തരം ആക്രമണങ്ങൾ കൂടി വരുന്നത് ഇന്ത്യൻ സമൂഹത്തിന് ആശങ്കയുണ്ടാക്കുന്നുണ്ട്.
അടുത്തിടെയായി ഇവിടേക്ക് ഏഷ്യൻ വംശജരുടെയും വിദ്യാർഥികളുടെയും വരവ് കൂടിയത് തദ്ദേശിയരിൽ ആശങ്കയുണ്ടാക്കുന്നുണ്ട് എന്നതിന്റെ സൂചനയാണിതെന്നാണ് അനുമാനിക്കുന്നത്. ഈ സാഹചര്യത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കുള്ള രാത്രി കാല യാത്രകൾ ഒഴിവാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. കൂടാതെ പുതുതായി എത്തുന്നവർ സുരക്ഷിതമല്ലാത്ത പ്രദേശങ്ങൾ മനസ്സിലാക്കുകയും ഒഴിവാക്കുകയും ആക്രമണം നേരിട്ടാൽ ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയും ചെയ്യണമെന്ന് നിർദേശമുണ്ട്.
ഇത്തരം സംഭവങ്ങൾക്കെതിരെ നടപടിയെടുക്കാൻ പ്രദേശത്തെ ജനപ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള പ്രവർത്തനം കൈരളി യുകെ നടത്തിവരുന്നതായാണ് റിപ്പോർട്ട്. അതേസമയം ബിനുവിനുണ്ടായ ദുരനുഭവം ബിനു തന്നെ വിഡിയോയിലൂടെ പങ്കുവയ്ക്കുകയും മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ആക്രമണത്തെ ധൈര്യ പൂർവ്വം ചെറുത്ത ബിനുവിനെ എഡിൻബറയിലെ മലയാളി സമൂഹം അഭിനന്ദിച്ചു.