ലോകകപ്പ് കാലത്തെ ഖത്തറിന്റെ വാതിലുകളാവുന്ന ഹമദ്, ദോഹ എന്നീ വിമാനത്താവളങ്ങൾ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. പുതിയ സജ്ജീകരണങ്ങളോട് കൂടിയ വിമാനത്താവളങ്ങൾ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൾ അസീസ് ആൽഥാനി സന്ദർശിച്ചു.
ഹമദ് രാജ്യാന്തര വിമാനത്താവളവും ദോഹ വിമാനത്താവളവുമാണ് പ്രധാനമന്ത്രിയും ഉന്നത ഉദ്യോഗസ്ഥറും സന്ദർശിച്ചത്. ലോകകപ്പ് നടക്കുന്ന വേളയിൽ മണിക്കൂറിൽ 100 വിമാനങ്ങൾ സർവീസ് നടത്താനാവുമെന്നാണ് എയർ ട്രാഫിക് കൺട്രോൾ സെന്റർ പ്രതിനിധി മുഹമ്മദ് അൽ അസ്മഖ് പറഞ്ഞത്. അതേസമയം കൂടുതൽ വിമാന സർവീസ് നടത്താൻ കഴിയുന്ന രീതിയിലാണ് പുതിയ എയർസ്പേസ് ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ എയർ ട്രാഫിക് കൺട്രോളർമാരുടെ എണ്ണം 160 ആയി ഉയർത്തിയിട്ടുണ്ട്.
ഏകദേശം 1600 വിമാന സർവീസുകളാണ് ലോകകപ്പ് സമയത്ത് പ്രതിദിനം സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഒരേ സമയത്ത് രണ്ട് വിമാനത്താവളങ്ങളിൽ നിന്നും മൂന്ന് വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യുന്ന തരത്തിലേക്ക് പ്രവർത്തനങ്ങൾ വിപുലീകരിക്കും. അതേസമയം വിമാനങ്ങൾ ഇറങ്ങുമ്പോൾ ഉണ്ടാകുന്ന കാലതാമസം പരിഹരിക്കാൻ അയൽരാജ്യങ്ങളുമായി ഏകോപിപ്പിച്ച് വ്യോമഗതാഗതാവും നിയന്ത്രിക്കും. ഇത് സംബന്ധിച്ച് എയർ ട്രാഫിക് ഫ്ലോ മാനേജ്മെന്റ് സജീകരിച്ചിട്ടുണ്ടെന്ന് അൽ അസ്മഖ് പറഞ്ഞു. കൂടാതെ ലോകകപ്പ് തീരും വരെ ജി സി സി രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് വിമാനക്കമ്പനികൾ ഷട്ടിൽ സർവീസും നടത്തുന്നുണ്ട്