ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിലേക്ക് അടിയന്തര വൈദ്യ സഹായമെത്തിച്ച് ഖത്തർ. ഖർത്തൂമിലെ ഖത്തർ എംബസിയുടെ നേതൃത്വത്തിലാണ് സഹായ വിതരണം ഏകോപിപ്പിക്കുന്നത്.28 ടൺ ഭക്ഷണസാധനങ്ങളും ആശുപത്രികളിലേക്ക് അവശ്യമരുന്നുകളും ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ സുഡാനിൽ എത്തിച്ചു. യുദ്ധമുഖത്ത് പരുക്കേറ്റ് വീഴുന്നവർക്കും അപകടത്തിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ രാപകലില്ലാതെ കഷ്ടപ്പെടുന്ന മെഡിക്കൽ ജീവനക്കാർക്കും വേണ്ടിയാണ് സഹായമെത്തിച്ചത്.
സുഡാനിലെ സാഹചര്യങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും സഹായം ആവശ്യമുള്ളവർക്ക് എത്തിച്ച് നൽകാനായി വോളന്റിയേഴ്സിനെ വിന്യസിക്കുമെന്നും അധികൃതർ വ്യക്തമാക്കി. യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ അവശ്യ മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ക്ഷാമം നേരിടുന്നതിനാലാണ് സുഡാനിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നത്. പലയിടത്തായി കുടുങ്ങി കിടക്കുന്നവർക്കും ആവശ്യമായ സഹായം വോളന്റിയേഴ്സ് എത്തിക്കുന്നുണ്ട്.
ഷെല്ലാക്രമണവും വെടിവയ്പ്പും തുടരുന്നതിനാൽ പരുക്കേറ്റ് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. സുരക്ഷിത സ്ഥാനം തേടിയുള്ള ജനങ്ങളുടെ പലായനവും തുടരുകയാണ്. വിദേശ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടി ക്രമങ്ങൾ തുടരുകയാണ്