കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷൻ ട്രയലിനെത്തിയ കുട്ടികളെ പ്രവേശിപ്പിക്കാതെ ഗേറ്റ് പൂട്ടിയിട്ട സംഭവത്തിൽ മാപ്പ് പറഞ്ഞ് പി. വി ശ്രീനിജിൻ എം.എൽ.എ. ട്രയൽ നടക്കുന്ന വിവരം ജില്ലാ സ്പോർട്സ് കൗൺസിലിനോട് പറഞ്ഞിരുന്നെങ്കിൽ ഗേറ്റ് പൂട്ടിയിടില്ലായിരുന്നുവെന്നും പിവി ശ്രീനിജിൻ പറഞ്ഞു.
ഗേറ്റ് പൂട്ടിയിടാറാണ് പതിവ്. എംഎൽഎ വന്ന് പൂട്ടിയതല്ല. അനുമതി ഉണ്ടേൽ തുറന്നു കൊടുക്കാറുണ്ടെന്നും എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു. ബ്ലാസ്റ്റേഴ്സിനെ പേടിപ്പിച്ചാണ് കരാർ മാറ്റി എഴുതിച്ചതെന്ന് പറഞ്ഞ സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷ മേഴ്സി കുട്ടനെതിരെ വക്കീൽ നോട്ടീസ് അയക്കും. കുട്ടികളുടെ 60 ലക്ഷം രൂപ എടുത്തു കൊണ്ട് പോയ ആളാണ് മേഴ്സി കുട്ടനെന്നും പിവി ശ്രീനിജിൻ എംഎൽഎ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ 17 സെലക്ഷൻ ട്രയലിനെത്തിയ കുട്ടികളെ പ്രവേശിപ്പിക്കാതെ ഗ്രൗണ്ടിലേക്കുള്ള ഗേറ്റ് പൂട്ടിയിട്ടത്. അനുമതി ഇല്ലാതെയാണ് ഗേറ്റ് പൂട്ടിയതെന്നാണ് ശ്രീനിജിൻ പറഞ്ഞത്. എട്ട് മാസത്തെ വാടക കുടിശ്ശിക സ്പോർട്സ് കൗൺസിലിന് നൽകാനുണ്ടെന്നും എംഎൽഎ പറഞ്ഞു.
അതേസമയം കുടിശ്ശിക ഇല്ലെന്നും എന്നാൽ തർക്കത്തിൽ പങ്കുചേരാൻ താത്പര്യമില്ലെന്നും ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ പ്രതികരിച്ചു.
കായിക വകുപ്പിന്റെ ഇടപെടലിനെ തുടർന്നാണ് പിന്നീട് ഗേറ്റ് കുട്ടികൾക്കായി തുറന്നുകൊടുത്തത്.