സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ വിവിധയിടങ്ങളിലായി അക്രമം. രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ എൻ ഐ എ റൈഡ് ചെയ്തതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് ഹർത്താൽ.
കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തുമെന്ന് നേരത്തേ തന്നെ അറിയിച്ചിരുന്നെങ്കിലും വിവിധയിടങ്ങളിലായി കെ എസ് ആർ ടി സി ബസ്സുകൾക്ക് നേരെ കല്ലേറുണ്ടായി. ബസ്സിൻ്റെ ചില്ലുകൾ തകരുകയും ഡ്രൈവർമാർക്ക് സാരമായ പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. ഇതിൻ്റെ പശ്ചാത്തലത്തിൽ പലയിടത്തും പോലീസിൻ്റെ സഹായത്തോടെയാണ് തുടർന്ന് സർവീസുകൾ നടത്തിയത്. അതേസമയം ഹെൽമെറ്റ് ധരിച്ചുകൊണ്ട് ബസ് ഓടിക്കുന്ന കെ എസ് ആർ ടി സി ഡ്രൈവറുടെ ഒരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുന്നുണ്ട്.
ഈരാറ്റുപേട്ടയിലും കോഴിക്കോട് വടകരയിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് ഇരു സ്ഥലങ്ങളിൽ നിന്നും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. നിർബന്ധിപ്പിച്ച് കടകൾ അടയ്ക്കരുതെന്നും ജനങ്ങളുടെ സഞ്ചാരം തടയരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹർത്താലുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങൾ വഴി തെറ്റായ സന്ദേശങ്ങൾ കൈമാറുന്നവരെ നിരീക്ഷിക്കാൻ സൈബർ പട്രോളിംഗിനും പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടാതെ അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എ ഡി ജി പി വിജയ് സാഖറെ അറിയിച്ചു.
മുന്‍ ഉത്തരവ് ലംഘിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പിഎഫ്ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെതിരെയാണ് കേസ്. അതേസമയം ഹര്‍ത്താലിനിടെയുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് ഹാജരാക്കാൻ സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. കൂടാതെ കര്‍ശനമായ പൊലീസ് സുരക്ഷ ഉറപ്പാക്കാനും കോടതി ഉത്തരവിട്ടു.
“അക്രമം തടയുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കണം. പൊതുസ്വത്തിനും സ്വകാര്യ സ്വത്തുക്കള്‍ക്കും നാശനഷ്ടം വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നത് വൈകരുത്. ഇന്ന് കേരളത്തില്‍ നടക്കുന്നത് ഉള്‍ക്കൊള്ളാനാകാത്ത കാര്യങ്ങളാണ്. പെട്ടെന്നുള്ള ഇത്തരം ഹര്‍ത്താലുകള്‍ക്കെതിരെ കോടതി ഉത്തരവുള്ള കാര്യം ജനങ്ങളെ അറിയിക്കേണ്ടത് മാധ്യമങ്ങളുടെ കടമയാണ് ” ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.